കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് അന്ത്യം.
പത്തനംതിട്ട കുലശേഖരപ്പേട്ടാണ് സ്വദേശം. മീരാസാഹിബിന്റെയും ഖദീജബീവിയുടെയും മൂത്ത മകളായി 1927-ൽ ഏപ്രിൽ 30-നാണ് ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം പാസായി.
1950 നവംബർ 14-ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എട്ട് വർഷത്തിനുശേഷം മുൻസിഫായി. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 74-ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1997 ജനുവരി 25-നു തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിന് രാജിവച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷയായും സേവനം അനുഷ്ഠിച്ചിരുന്നു.