കൊൽക്കത്ത: മഹുവാ മൊയ്ത്രയ്ക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇതോടെ വിഷയത്തിൽ തുടർന്ന നീണ്ട മൗനം മമത ഉപേക്ഷിച്ചു. പാർലമെന്റിൽ നിന്നും പുറത്താക്കുന്നത് വരുന്ന തിരഞ്ഞെടുപ്പിലെ മൊയ്ത്രയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നായിരുന്നു മമതയുടെ വാദം. എന്നാൽ മൊയ്ത്രയ്ക്കെതിരെയുള്ള ആരോപണത്തിൽ പ്രതികരിക്കാൻ മമത തയ്യാറായിട്ടില്ല.
വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആരോപണമാണ് മഹുവയ്ക്കെതിരെ ഉണ്ടായത്. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകൾക്ക് വഴിവെച്ചിരുന്നു. മമതയ്ക്ക് മുൻപ്, വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയ ഏക നേതാവ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ്. എന്നാൽ അഭിഷേകും വിഷയത്തെ വളരെ കരുതലോടെയാണ് സമീപിച്ചത്.
മഹുവാ മൊയ്ത്രയ്ക്ക് സ്വന്തം മണ്ഡലം ഉൾപ്പെടുന്ന കൃഷ്ണാനഗർ ജില്ലയുടെ അദ്ധ്യക്ഷ എന്ന സ്ഥാനം നൽകി തൃണമൂൽ നടത്തിയ സമാധാന ശ്രമം വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പിന്തുണ പ്രഖ്യാപനം. എന്നാൽ മഹുവയ്്ക്കെതിരെയുള്ള ആരോപണത്തിൽ പ്രതികരിക്കാനോ അതിന്റെ വിശദാംശങ്ങളിൽ സംസാരിക്കാനോ മമത വിസമ്മതിച്ചു.
കേന്ദ്രസർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കാനും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാനുമായി മഹുവ ശതകോടീശ്വരനായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും ഉപഹാരങ്ങളും കൈപ്പറ്റിയെന്നാണ് മഹുവയ്ക്കെതിരെയുള്ള ആരോപണം. പാർലമെന്റ് അക്കൗണ്ടിന്റെ ലോഗിൻ ഇയാളുമായി മൊയ്ത്ര പങ്കുവെച്ചിരുന്നു. ഇത് മൊയ്ത്ര സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് എത്തിക്ക്സ് കമ്മിറ്റി അന്വേഷണം നടത്തുകയും കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.