മലപ്പുറം: എടക്കരയിൽ കാട്ടുപോത്തിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ. മൂത്തേടം കൽക്കുളം മലപ്പുറവൻ അബ്ദുൽ അസീസ്, കുഴിപ്പൻകുളം പുതിയ കളത്തിൽ വികെ വിനോദ് എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് അബ്ദുൽ അസീസിന്റെ വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ ഇറച്ചി കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിനോദിനെയും പിടികൂടുകയായിരുന്നു. കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കരുളായി റേഞ്ചിലെ പടുക്ക വനത്തിൽ നിന്നുമാണ് പ്രതികൾ കാട്ടുപോത്തിനെ വേട്ടയാടിയത്. കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കരുളായി വെറ്ററിനറി സർജൻ ഡോ.ജെ ഐശ്വര്യ പരിശോധിച്ചു.