വീട്ടിലൊരു ഇല അനങ്ങിയാൽ കുരച്ച് വീട്ടിലുള്ളവരെയും അയൽക്കാരെയും എന്തിനേറെ ആ നാട്ടിലുള്ളവരെ വരെ അറിയിക്കുന്നയാളാണ് റിബിൾ എന്ന നായ്‌ക്കുട്ടി. വടക്കൻ പറവൂരിലെ വീട്ടിൽ ആൻ റിഫ്റ്റയുടെ സന്തത സഹചാരിയായിരുന്നു റിബിൾ. ആൻ വീട്ടിലുണ്ടെങ്കിൽ പിന്നെ ഇരുവർക്കും ആഘോഷമാണ്. ഒന്നിച്ചാണ് കളിയും നടത്തവും ഉറക്കവുമൊക്കെ. എല്ലാ ആഴ്ചയും റിബിളിനെ തേടിയെത്തുന്ന ആൻ പക്ഷേ ഈ ആഴ്ച എത്തിയില്ല. കറുത്ത ശനിദിനത്തിൽ പ്രിയപ്പെട്ട ആൻ പോയതറിയാതെ കാത്തിരിക്കുകയാണ് നായ്‌ക്കുട്ടി.
പതിവിലും വിപരീതമായി വീട്ടിൽ ആരൊക്കെയോ വന്നുപോകുന്നത് അവൻ കാണുന്നുണ്ട്. ചിലർ കരയുന്നു, പതിവില്ലാതെ കസേരകളും പന്തലുമൊക്കെ വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ട് നിരാശയിലും മൗനത്തിലുമാണ് റിബിൾ. പാത്രത്തിലെത്തുന്ന ആഹാരവും വെള്ളവും കൃത്യമായി തീർക്കുന്ന പതിവുള്ളവനാണ് റിബിൾ എങ്കിലും കഴിഞ്ഞ ദിവസം മുതൽ അവൻ ആഹാരം കഴിക്കാതെ ഒരേ കിടപ്പ് തന്നെയാണ്.
ഒരു പക്ഷേ എല്ലാവരും പോയികഴിഞ്ഞാൽ ആൻ വരുമെന്ന പ്രതീക്ഷ റിബിളിന് ഉണ്ടാകും. അല്ലെങ്കിൽ തന്റെ പ്രിയപ്പെട്ട ആൻ ഇനി ഇല്ലെന്ന സത്യം അവനും മനസിലാക്കിയിട്ടുണ്ടാകാം, അതാകാം ഈ മൗനത്തിന്റെ അർത്ഥം. രണ്ട് വർഷം മുൻപാണ് റിബിൾ ആൻ റിഫ്റ്റയുടെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയത്. ആനിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പൊമറേനിയൻ ഇനത്തിലുള്ള നായകുട്ടിയെ വീട്ടിലെത്തിച്ചത്.