ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഭാഗമാകാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് പാകിസ്താൻ പേസർ ഹസൻ അലി.
‘ഐപിഎൽ കളിക്കാൻ ആഗ്രഹിക്കുന്നവരാണ് ക്രിക്കറ്റ് താരങ്ങൾ. എനിക്കും ഐപിഎല്ലിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നാണ്, ഭാവിയിൽ അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും ഐപിഎല്ലിന്റെ ഭാഗമാകും.- ഹസൻ അലി പറഞ്ഞു. സമാ ടിവിയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ താരങ്ങളുടെ പട്ടികയിൽ വഹാബ് റിയാസിന് ശേഷം രണ്ടാം സ്ഥാനത്താണ് ഹസൻ അലി. 72 മത്സരങ്ങളിൽ നിന്ന് 94 വിക്കറ്റാണ് താരം വീഴ്‌ത്തിയത്.
2009-ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ താരങ്ങൾ ഐപിഎല്ലിന്റെ ഭാഗമാകുന്നത് ബിസിസിഐ വിലക്കിയിരുന്നു. 2008-ൽ, ഷൊയ്ബ് അക്തർ , മുഹമ്മദ് ഹഫീസ്, സൽമാൻ ബട്ട്, കമ്രാൻ അക്മൽ, സൊഹൈൽ തൻവീർ തുടങ്ങിയവർ വിവിധ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.