തൃശൂർ ജില്ലയിലെ വേലൂരിലാണ് ശ്രീ കാർത്ത്യായനി (ബ്രഹ്മചാരിണി ) പ്രതിഷ്ഠയുള്ള ക്ഷേത്രം കുടികൊള്ളുന്നത്.
വയലുകളുടെ മധ്യത്ത് സർവ്വ പ്രസാദിനിയായി വേലൂർ ശ്രീ കാർത്ത്യായനി ഭഗവതി. നവരാത്രി ദിനങ്ങളിൽ ഉപാസകർ തൊഴുതിറങ്ങുന്ന അപൂർവ്വ ക്ഷേത്രം!
ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽപ്പമാണ് ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽപ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ കേന്ദ്രീകൃതമായി സമൂഹക്രമം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.
ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്‌ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണ്ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ.
പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ത്രിമൂർത്തികൾ ഉണ്ടായി എന്ന് ശാക്തേയർ വിശ്വസിക്കുന്നു. മറ്റുള്ള എല്ലാ ദേവതാസങ്കൽപ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജ്ജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. “ഭുവനേശ്വരിയെ” സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഊർജ്ജ സ്രോതസ്സാണ് അമ്മ!
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തിയായ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു.
1.ശൈലപുത്രി
2.ബ്രഹ്മചാരിണി
3.ചന്ദ്രഖണ്ഡ
4.കൂശ്മാണ്ട
5.സ്കന്ദ മാതാ
6.കാത്യായനി
7.കാലരാത്രി
8.മഹാഗൗരി
9.സിദ്ധിധാത്രി
തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസനാ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.
ഇടതു കൈയിൽ കമണ്ഡലുവും വലതു കൈകളിൽ അഭയവരദ മുദ്രയോടുകൂടി ശുഭ്രവസ്ത്ര ധാരിയായി ജലാശയത്തിലേക്ക് ദൃഷ്ടിയോടു കൂടി രുദ്രാക്ഷശിലയിലുള്ള പ്രതിഷ്ഠപടിഞ്ഞാറോട്ട് ദർശനമരുളുന്ന സാക്ഷാൽ കാർത്ത്യായനി ഭഗവതി .ആയുധമോ ആഭരണങ്ങളോ ഇല്ലാതെ ഭഗവാൻ പരമശിവനെ പതിയായി ലഭിക്കാനുള്ള ഉഗ്ര തപസ്സിലാണ് ഭഗവതി ശ്രീലകത്ത് കുടികൊള്ളുന്നത്.
മഹാദേവന് ഏറ്റവും പ്രിയപ്പെട്ടതാണ് കൂവളത്തിന്റെ ഇലകൾ. മൂന്ന് ഇലകളുള്ള കൂവളയില ബ്രഹ്മാവ്, വിഷ്ണു, ശിവൻ തൃത്വത്തെ പ്രതീകപ്പെടുത്തുന്നു: . കൂവളയില മാത്രം ഭക്ഷിച്ചു കൊണ്ടുള്ള കഠിന തപസിനിടയിൽ ഭക്തർക്ക് വരമരുളുന്നതാണ് വേലൂർഭഗവതി. ഇല ഭക്ഷിച്ച് കഴിഞ്ഞതുകൊണ്ട് പാർവ്വതീ ദേവിയെ അപർണ്ണ എന്ന പേരിലും അറിയപ്പെടുന്നു.
ഒരിക്കൽ ഭഗവതി പാർവ്വതി (ദുർഗ്ഗ) മന്ദ്രാഞ്ചല പർവ്വതങ്ങളുടെ മുകളിൽ അലഞ്ഞുനടക്കുമ്പോൾ അവളുടെ വിയർപ്പുതുള്ളിയിൽ നിന്ന് കൂവളവൃക്ഷം ജനിച്ചുവെന്ന്ഐതീഹ്യം. ഈ വൃക്ഷത്തിന്റെ ഓരോ ഭാഗങ്ങളിലും സ്ഥാനം പിടിച്ച ഭഗവതി തന്റെ വിവിധ രൂപഭാവങ്ങൾ അവിടവിടെ കൈക്കൊണ്ടതായി പറയപ്പെടുന്നു. വൃക്ഷത്തിന്റെ വേരുകളിൽ ഗിരിജയും അതിന്റെ തുമ്പിക്കൈയിൽ മഹേശ്വരിയായും അതിന്റെ ശാഖകളിൽ ദാക്ഷായണിയായും അതിന്റെ ഇലകളിൽ പാർവതിയായുംഅതിന്റെ ഫലത്തിൽ കാർത്യായനിയായും ഭഗവതി വസിക്കുന്നു. ശുദ്ധമായ ഭക്തിയോടും ഹൃദയത്തോടും കൂടി കൂവളഇലകൾ കൊണ്ട് ശിവനെ പൂജിക്കുമ്പോൾ മൂന്ന് മുൻ ജന്മങ്ങളിലെ പാപങ്ങൾ കഴുകി പോകുമെന്നാണ് വിശ്വാസം.
കാത്യായനൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുന്നു. ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ (പാർവതി) തന്റെ പുത്രിയായി ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കാത്യായനന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ദിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.
ഭക്തർ ശ്രീലകത്തേക്ക് പ്രവേശിക്കമ്പോൾ അമ്മയെ മനസ്സിൽ ധ്യാനിച്ച് ഈ ജപം ഉരുവിടുക.
ഓം ദേവീകാത്യായന്യൈ നമഃ
ചന്ദ്രഹാസോജ്വലകരാ
ശാർദൂലവരവാഹനാ |
കാത്യായനീ ശുഭം ദധാതു
ദേവീ ദാനവ ഘാതിനി ||
വലതു കൈയിൽ ജപമാലയും ഇടതുകൈയിൽ കമണ്ഡലവും വഹിച്ച് കൊണ്ട് നഗ്നപാദങ്ങളിൽ നടക്കുന്ന ബ്രഹ്മചാരിണി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീലകത്തിനടുത്ത് ഉപപ്രതിഷ്ഠയായി ഗണപതിയും പുറത്ത് കിഴക്കോട്ട് ദർശനമായി അയ്യപ്പനും വേട്ടയ്‌ക്കൊരു മകനും കുടികൊള്ളുന്നു. മഞ്ഞ , വെളള നിറങ്ങളിൽ ഉള്ള പട്ടാണ് അമ്മയ്‌ക്ക് ഇവിടെ സമർപ്പിക്കുക.വിജ്ഞാനദായിനിയായ അമ്മയോട് ഭക്തർ അപേക്ഷിക്കുന്നത് സാധിച്ചു കൊടുക്കു മെന്നാണ് അനുഭവം.
തൃശൂർ കുന്നംകുളം ഹൈവേയിൽ കേച്ചേരിയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് വേലൂർ ശ്രീ കാർത്ത്യായനി ക്ഷേത്രം.
ശുഭം
ജോക്സി ജോസഫ്















