മലബാർ, ലോകത്തിനു സമ്മാനിച്ച വീര്യത്തിന്റെയും ജനകീയതയുടെയും രാജത്വത്തിന്റെയും എക്കാലത്തെയും മാതൃകയാണ് കേരളവർമ്മ പഴശ്ശിരാജ. “ഇത്രയും അനന്യ സാധാരണവും ഏകാഗ്രവുമായ ഒരു വ്യക്തിപ്രഭാവത്തിന്റെ ശ്രദ്ധേയമായ വശങ്ങൾ നല്ലപോലെ അറിയാവുന്ന താങ്കളോട് വിശദീകരിക്കേണ്ട ആവശ്യമില്ല. പഴശ്ശിരാജയെ കുറിച്ച് വരുംതലമുറകൾക്ക് ശരിയായ ഒരു ചിത്രം ഇന്ത്യയിലും ഇംഗ്ലണ്ടിലും ഉള്ള രേഖകൾ പ്രധാനം ചെയ്തുകൊള്ളും” എന്ന് ബ്രിട്ടീഷ് മലബാറിലെ സബ് കലക്ടർ ആയിരുന്ന ടി എച്ച് ബാബർ തന്റെ പ്രിൻസിപ്പൽ കലക്ടർക്ക് അയച്ച കത്തിലെ വാചകങ്ങൾ വ്യക്തമാക്കുന്നത് ശത്രുവിന് പോലും ബഹുമാനവും ആദരവും നേടിക്കൊടുക്കുന്ന വിധത്തിൽ ഉജ്ജ്വലനായ പോരാളിയായിരുന്നു കേരളവർമ്മ പഴശ്ശിരാജ എന്നാണ്.
1805 നവംബർ 30ന് പുൽപ്പള്ളി ക്യാമ്പിൽ ഇരുന്നുകൊണ്ട് അന്നത്തെ മലബാറിന്റെ നോർത്തേൺ ഡിവിഷൻ സബ് കലക്ടർ ടി എച്ച് ബാബർ ഇങ്ങനെ തന്റെ ഗവൺമെന്റ് ചീഫ് സെക്രട്ടറിക്ക് എഴുതി : “ഇന്നേദിവസം ഉച്ചതിരിഞ്ഞ്, 15 മണിക്കൂർ നേരം നടത്തിയ അശ്രാന്ത പരിശ്രമത്തിനുശേഷം കൊറ്റിയോട്ട് കേരളവർമ്മ രാജാവ് പൈച്ചി (പഴശ്ശി)രാജയെ മുഖാമുഖം നേരിടാനുള്ള സൽഭാഗ്യം എനിക്കുണ്ടായി. ക്യാപ്റ്റൻ ക്ലഫാമിന്റെയും 50 കോൽക്കാരൻമാരുടെയും സഹായത്തോടെ ഈ കലാപനേതാവിനെയും അദ്ദേഹത്തിന്റെ അഞ്ച് അനുയായികളെയും നശിപ്പിക്കാൻ സാധിച്ചു” എന്ന് കുറിച്ച ശേഷം ആ പ്രസ്തുത കത്തിൽ ടിഎച്ച് ബാബർ പറയുന്ന ഒരു കാര്യമുണ്ട് : “മലബാറിന്റെയും വയനാടിന്റെയും ഭാവി ശ്രേയനെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമായ ഒരു സംഭവം ശ്രദ്ധയിൽപ്പെടുത്തി കൊണ്ടുള്ള ഈ അറിയിപ്പ് അംഗീകൃതമായ വ്യവസ്ഥാപിതമാർഗ്ഗങ്ങളിൽ കൂടിയല്ല എത്തിക്കേണ്ടി വരുന്നത് എന്നതുകൊണ്ട് വാർത്തയുടെ സ്വീകാര്യത തെല്ലും കുറയുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു”. സെന്റ് ജോർജ് കോട്ടയിൽ ഇരിക്കുന്ന ഗവൺമെന്റ് ചീഫ് സെക്രട്ടറിക്ക് താൻ പെട്ടെന്ന് എഴുതിയ ഒരു കത്തിൽ അവിശ്വസനീയത തോന്നാൻ ഇടയുണ്ട് എന്ന് തോന്നത്തക്ക വിധം എന്താണ് ഉണ്ടായിരുന്നത്? കേരളവർമ്മ പഴശ്ശിരാജ എന്ന എന്ന മലബാർ സിംഹത്തെ പിടികൂടാനോ വധിക്കാനോ കഴിയുകയില്ല എന്ന് തോന്നത്തക്ക വിധത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് സൈന്യവും നിരാശരായിരുന്നു, അവർക്ക് അതിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പോരാടിയ കേരളവർമ്മ പഴശ്ശിരാജ വീരമൃത്യു പ്രാപിച്ച ദിനമാണ് 1805 നവംബർ മുപ്പത് .
പുറനാട്ട് രാജവംശമാണ് പിന്നീട് കോട്ടയം രാജവംശം എന്നറിയപ്പെട്ടത്. മലബാറിൽ ഹൈദറിന്റെയും ടിപ്പുവിന്റെയും ആക്രമണം ഉണ്ടായപ്പോൾ കടത്തനാട്, ചിറക്കൽ, പരപ്പനാട്, തുടങ്ങിയ രാജവംശങ്ങളിലെ അംഗങ്ങൾ തിരുവിതാംകൂറിൽ അഭയം പ്രാപിച്ചിരുന്നു. അവശേഷിക്കുന്ന കാര്യകർത്താക്കളായ രാജപ്രതിനിധികൾ ടിപ്പുവിനെ എതിർക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സഹായം തേടിയിരുന്നു. ദക്ഷിണേന്ത്യയിൽ ടിപ്പുവും ഈസ്റ്റിന്ത്യാ കമ്പനിയും നിരന്തരമായ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭവും ആയിരുന്നു അത്. തന്റെ ദേശത്തെ ടിപ്പുവിന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടി ടിപ്പുസുൽത്താനെതിരെ പഴശ്ശിരാജ ബ്രിട്ടീഷ്ഈസ്റ്റിന്ത്യ കമ്പനിയോട് ഒപ്പം ചേർന്ന് യുദ്ധം ചെയ്തത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. ശ്രീരംഗപട്ടണം സന്ധിയുടെ ഭാഗമായി മലബാർ പൂർണ്ണമായും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് രാജവംശത്തിന്റെയും അധീനതയിൽ വന്നുചേരുകയുണ്ടായി. തങ്ങളെ അടിമത്തത്തിലേക്ക് നയിക്കുന്ന ഒരു സന്ദർഭം വന്നപ്പോൾ ഏറ്റവും വേഗത്തിൽ കിട്ടുന്ന സഹായത്തെ സ്വീകരിച്ചുകൊണ്ട് പ്രത്യാക്രമണവും സുരക്ഷയും തീർക്കുക എന്നുള്ളത് രാജ നീതിയായിരുന്നു. പഴശ്ശി ആ സംവിധാനത്തെ – പാരമ്പര്യ നീതി ശാസ്ത്രത്തെ പിന്തുടരുകയും ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെ സഹായം സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ശ്രീരംഗപട്ടണം സന്ധിയോടുകൂടി മലബാർ മലബാർ പൂർണമായും ബ്രിട്ടീഷുകാർ ഏറ്റെടുക്കുന്ന ഒരു ഘട്ടം വന്നു. ആ സമയത്താണ് തങ്ങളെ സഹായിക്കാൻ വന്നവർ ഏറ്റവും വലിയ ഭീകരചിന്തയുമായാണ് ഭാരതത്തിലേക്ക് കടന്നുവന്നത് എന്ന് അന്നത്തെ നാട്ടുരാജാക്കന്മാർ മനസ്സിലാക്കിയത്. പക്ഷേ അപ്പോഴേക്കും അവർ നിസ്സഹായരായിരുന്നു. മാത്രവുമല്ല രാജവംശത്തിലെ താവഴി തർക്കങ്ങളിൽ ഇടപെടുക, കുടുംബഛിദ്രം വരുത്തി തീർത്തുകൊണ്ട് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക, എന്നുള്ള തത്വം പോർച്ചുഗലിന്റെ ആഗമനത്തോടുകൂടി തന്നെ കേരളത്തിൽ പരീക്ഷിക്കപ്പെട്ട് വിജയിച്ചിരുന്ന ഒരു കാര്യവുമായിരുന്നു; ഈസ്റ്റിന്ത്യാ കമ്പനി അത് തുടർന്നു. ടിപ്പുവിന്റെ ഭരണകാലത്ത് മലബാറിൽ മൈസൂർ ഉദ്യോഗസ്ഥന്മാർ മുസ്ലിം യോദ്ധാക്കളുടെ സഹായത്തോടുകൂടി നേരിട്ട് നികുതി പിരിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കി. എന്നാൽ ബ്രിട്ടീഷുകാർ പാട്ടം പിരിക്കുന്നതിനു വേണ്ടി പുതിയ സംവിധാനം നടപ്പാക്കി. വിശേഷിച്ച് നിലവിൽ ഭരണത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന രാജവംശങ്ങളുടെ പ്രതിനിധികളെ സ്വാധീനിച്ചുകൊണ്ട് പാട്ടം പിരിവിന് വേണ്ടി മറ്റൊരു സംവിധാനം ഉണ്ടാക്കി. പരമ്പരാഗതമായ രാജകീയ സംവിധാനങ്ങളെ മുഴുവൻ നോക്കുകുത്തിയാക്കിക്കൊണ്ട് രാജകുടുംബങ്ങളിലെ ചില അംഗങ്ങളെ സ്വാധീനിച്ച് അവരെ ‘മാനേജർമാർ’ ആക്കിക്കൊണ്ട് നികുതി പിരിവ് നടത്തുക എന്ന നയം ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചു. ടിപ്പുവിനെ തുരത്താൻ വേണ്ടി ഒപ്പം പോരാടിയതിനാൽ തന്റെ രാജഭരണ പ്രദേശമായ കോട്ടയം മേഖലയിൽനിന്ന് ഇംഗ്ലീഷ് സർക്കാർ വിട്ടുനിൽക്കുമെന്ന് പഴശ്ശി സ്വാഭാവികമായും പ്രത്യാശിച്ചു. എന്നാൽ അതിന് കടകവിരുദ്ധമായ നടപടികൾ കണ്ടപ്പോൾ ആ ദേശാഭിമാനി ഇംഗ്ലീഷ് ഗവൺമെന്റിനെതിരെ – ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടാൻ തയ്യാറായി. ഈ പോരാട്ടങ്ങളുടെ പരമ്പരയാണ് ‘പഴശ്ശി വിപ്ലവം’എന്ന പേരിൽ പിന്നീട് ചരിത്രത്തിൽ അറിയപ്പെട്ടത്.
ടിപ്പുവിന്റെ ആക്രമണവും മലബാറിലെ ഭരണവും മതം മാറ്റവും പരമ്പരാഗത രാജവംശങ്ങളുടെ ദായക്രമത്തെയും ഭരണരീതിയെയും എല്ലാം മാറ്റിമറിച്ചിരുന്നു. ഭരണകർത്താക്കൾ ആയിരുന്ന രാജവംശങ്ങളും ഇടപ്രഭുക്കന്മാരും സ്വദേശം വിട്ട് ഓടിപ്പോയി, ശേഷിക്കുന്നവരിൽ പലരും മതം മാറ്റത്തിന് വിധേയരായി. പഴശ്ശിയെ പോലുള്ള ധീരന്മാർ ആയിട്ടുള്ള രാജകുമാരന്മാർ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്തു. ടിപ്പുവിന്റെ അനന്തരം ബ്രിട്ടീഷ് അധികാരം ശക്തമാക്കപ്പെടുകയും രാജവംശങ്ങളുടെ അധികാര അവകാശങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്നത് ബ്രിട്ടീഷ് കോടതികൾ ആണെന്ന അവസ്ഥ സംജാതമായി. മലബാറിൽ കുറുമ്പ്രനാട്,കോട്ടയം, പരപ്പനാട് രാജവംശങ്ങളുടെ ദായക്രമത്തിലാണ് ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടായത് എന്ന് മനസ്സിലാക്കാം. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് കോട്ടയത്തെ രാജവംശത്തിലെ മുതിർന്ന രാജാവ് തന്റെ അധികാരാവകാശങ്ങൾ തന്റെ തന്നെ താവഴിയിലെ അനന്തരവനായ കേരളവർമ്മ പഴശ്ശിരാജയെ ഏൽപ്പിച്ചുകൊണ്ട് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. എന്നാൽ കോട്ടയം രാജവംശത്തിലെ മറ്റൊരു താവഴിയിലെ അംഗവും പഴശ്ശിയുടെ ജേഷ്ഠ സ്ഥാനീയനുമായ വീരവർമ്മ എന്ന രാജകുമാരൻ അക്കാലത്ത് മലബാറിൽ നടത്തിയ വ്യവഹാരങ്ങൾ,നടപടികൾ എന്നിവ വളരെ കൗശലപൂർവ്വമായിരുന്നു എന്ന് പഴശ്ശി രേഖകളെ ശേഖരിക്കുകയും സമാഹരിക്കുകയും പഠിക്കുകയും ചെയ്ത ഡോക്ടർ ജോസഫ് സക്കറിയ രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം രാജവംശത്തിലെ ഒരു താവഴിയിലെ വീര വർമ്മ താൻ കുറുമ്പ്രനാട് രാജവംശത്തിലെ അംഗങ്ങൾ തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടതിനാൽ അവിടുത്തെ മുതിർന്ന രാജാവ് തന്നെ ദത്തെടുത്തിട്ടുണ്ട് എന്നും അതുകൊണ്ട് കുറുമ്പ്രനാട് രാജാവും കോട്ടയം രാജാവും താൻ തന്നെയാണെന്നും ബ്രിട്ടീഷുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. പരപ്പനാട് രാജാവിനും തന്നെ ബോധിച്ചതിനാൽ പരപ്പനാടിന്റെ അവകാശവും തനിക്ക് തന്നെയെന്ന് ഈ വീരവർമ്മ അവകാശപ്പെടുകയും കോട്ടയം, കുറുമ്പ്രനാട്, പരപ്പനാട് എന്നീ നാടുകളുടെ നികുതി അഥവാ ജമ പിരിച്ചു ബ്രിട്ടീഷ് ഗവൺമെന്റിൽ നൽകുന്നതിനുള്ള ഒരു മാനേജർ ആയി മാറുകയും ചെയ്തു. അതുകൊണ്ടുതന്നെ ആ കാലത്തെ രേഖകളിലെല്ലാം കോട്ടയം വീരവർമ്മ കുറുമ്പ്രനാട്ടുരാജയായ കോട്ടയം വീരവർമ്മ എന്നീ പേരുകളിൽ അറിയപ്പെടുന്ന വീരവർമ്മ നടത്തിയ ഉപജാപങ്ങൾ ബ്രിട്ടീഷ് – പഴശ്ശി യുദ്ധത്തിന് ആക്കം കൂട്ടുകയും ഒടുവിൽ അത് പഴശ്ശിയുടെ പതനത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പഴശ്ശിയുടെ അമ്മാവനായ കുറുമ്പ്രനാട് രാജാവ് പഴശ്ശിയെ പരാജയപ്പെടുത്താൻ ബ്രിട്ടീഷുകാരെ സഹായിച്ചു എന്ന് തരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണ്. കുറുമ്പ്രനാട്ടിലേക്ക് ഒരു ദത്ത് നടന്നിട്ടില്ലെന്ന് മല്ലിശ്ശേരി കോവിലകത്തെ വീരവർമ്മ എന്നു പറഞ്ഞ രാജപ്രതിനിധി ബ്രിട്ടീഷ് സർക്കാറിലേക്ക് അയച്ച കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല കോട്ടയത്തെ വീരവർമ്മ എന്ന ‘കോട്ടയത്ത് ദേഹം’ കുറുമ്പ്രനാടുവന്ന് ബലം കൊണ്ടും ദ്രവ്യം കൊണ്ടും നമ്മുടെ സ്ഥാനത്ത് കയറി നിന്ന് വസ്തു മുതലും സ്ഥാനവും പിടിച്ചടക്കില ആസ്ഥാനത്ത് ഇരുന്ന് ഭരണംനടത്തുവാൻ കീഴ് മര്യാദയിൽ ഒരു സംഗതിയും ഇല്ല മ മറ്റൊരു സ്വരൂപത്തിൽ (രാജ്യം)നിന്ന് കുറുമ്പ്രനാടിന്റെ ഭരണത്തിൽ ഇടപെടുന്നതിൽ നിന്ന് കോട്ടയം വീരവർമ്മയെ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഗവൺമെന്റിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന രേഖകളും ഉണ്ട്. ചുരുക്കത്തിൽ കൗശലക്കാരനും ദുർമാർഗിയും ബ്രിട്ടീഷ് ഗവൺമെന്റിനെ വിശേഷിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ യജമാനൻ ആക്കി സ്വയം അടിമയായി പ്രഖ്യാപിച്ച മറ്റൊരു രാജപ്രതിനിധിയും കോട്ടയം വീരവർമ്മയെ പോലെ മറ്റൊരാളെ ചരിത്രത്തിൽ കാണാനിടയില്ല.
തന്നോട് ഉണ്ടാക്കിയ കരാറിനെ ലംഘിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നടപടിയെ പഴശ്ശിരാജ എതിർത്തു.അതിന്റെ ഭാഗമായി തന്റെ മേഖലകളിൽ നികുതി പിരിക്കുന്നതിൽ നിന്ന് അദ്ദേഹം കമ്പനിയെ വിലക്കി. കമ്പനിയുടെ നിർദ്ദേശപ്രകാരം കോട്ടയം വീരവർമ്മ എന്ന കുറുമ്പ്രനാട്ടുരാജയെ നികുതി പിരിക്കാൻ ആളുകളെ പറഞ്ഞയക്കുന്നതിൽ നിന്ന് ക്രൂരമായി വിലക്കി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പഴശ്ശിയും അദ്ദേഹത്തിന്റെ അനുയായികളും തുടങ്ങിയതോടുകൂടി പഴശ്ശിയെ നശിപ്പിക്കാൻ വേണ്ടി ഇംഗ്ലീഷ് ഇന്ത്യാ കമ്പനി തീരുമാനിച്ചു. അദ്ദേഹത്തിന്മേൽ കൊലപാതക കുറ്റം ചുമത്തിക്കൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് ആദ്യം ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനി തീരുമാനിച്ചത്. മാപ്പിളമാരെ വധിച്ചു എന്ന കുറ്റത്തിന് അദ്ദേഹത്തെ അന്വേഷിക്കുകയും പഴശ്ശിക്കോവിലകം കവർച്ച ചെയ്യുകയും അവിടുത്തെ വസ്തുവകകൾ മുഴുവൻ ഈസ്റ്റിന്ത്യാ കമ്പനി കൊണ്ടുപോവുകയും ചെയ്തു. അതോടുകൂടി പ്രതിഷേധത്തിന്റെ രീതിയിൽ മാറ്റം വന്നു. പലതവണ തന്റെ കോവിലകം കവർച്ച ചെയ്ത മുതലുകളും പരദേവതയായ ശ്രീ പോർക്കലിയുടെ സ്വത്തുമെല്ലാം തനിക്ക് തിരിച്ചു നൽകാൻ പഴശ്ശിരാജ ആവർത്തിച്ചാവർത്തിച്ച് ബ്രിട്ടീഷ് ഇന്ത്യ കമ്പനിയോട് ആവശ്യപ്പെട്ടു. ബോംബെയിലെ ഗവർണർ ആയിരുന്ന ശ്രീ ഡങ്കൻ വരെ അതിലിടപെടുകയും കവർച്ച ചെയ്ത മുതലുകൾ തിരിച്ച് നൽകാമെന്ന് വാഗ്ദത്തം നൽകുകയും ഉണ്ടായി.എന്നാൽ ആ വാഗ്ദാനം കാറ്റിൽ പറത്തിക്കൊണ്ട് ഈസ്റ്റിന്ത്യാ കമ്പനി പഴശ്ശിക്കെതിരെ ആക്രമണം ആരംഭിച്ചു.പഴശ്ശിരാജയെ ഒറ്റപ്പെടുത്തുവാനും അദ്ദേഹത്തെ സഹായിക്കുന്ന നാട്ടു പ്രമാണിമാരെ ശിക്ഷിക്കാനും ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ അത്യധികം ജനകീയനും യോദ്ധാക്കളാൽ സേവിതനും ആയിരുന്ന പഴശ്ശിരാജയ്‌ക്ക് ജനസ്വാധീനം വർദ്ധിക്കാൻ ഈയൊരു നടപടി ഇടയാക്കി.
തർക്കങ്ങളും യുദ്ധങ്ങളും തുടരുന്നതിനിടയ്‌ക്ക് പലതവണ രഞ്ജിപ്പിനുള്ള ശ്രമങ്ങൾ നടക്കുകയും ഒരു ഘട്ടത്തിൽനികുതി പിരിവിൽ നിന്നും മറ്റുമുള്ള കാര്യങ്ങളിൽ നിന്ന് പഴശ്ശി രാജാവ് പിൻവാങ്ങുകയും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനി ക്രൂരമായ നികുതി പിരിവുകളും കൊള്ളകളും ആരംഭിച്ചതോടുകൂടി തന്റെ പ്രജകളെ രക്ഷിക്കാനും നാടിനു സ്വാതന്ത്ര്യം നേടുവാനും വേണ്ടി പഴശ്ശി രാജാവ് രംഗത്ത് വരികയുണ്ടായി. കാടുകളിൽ അഭയം പ്രാപിച്ചുകൊണ്ട്, പഴശ്ശിരാജ വയനാട് ഭരിച്ചു, ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലയുദ്ധം സജീവമാക്കി. പഴശ്ശി കലാപത്തെ അടിച്ചമർത്താൻ കേണൽ വെല്ലസ്ലി തന്നെ രംഗത്തിറങ്ങി. ലഹളത്തലവനായ പഴശ്ശിരാജയുടെ ആശ്രിതന്മാരായിട്ടുള്ള കണ്ണവത്ത് നമ്പ്യാരെയും മകനെയും പിടികൂടി തൂക്കിക്കൊന്നുകൊണ്ട് ബ്രിട്ടീഷ് സൈന്യം മുന്നേറി. കേരളവർമ്മ പഴശ്ശിരാജയെ പിടിച്ചു കൊടുത്താൽ 3000 പഗോഡ ഈസ്റ്റിന്ത്യാ കമ്പനി ഇനാം പ്രഖ്യാപിച്ചു, പഴശ്ശി കുടുംബത്തിലെ വീരവർമ രാജ എന്ന അദ്ദേഹത്തിന്റെ അനുജനെ പിടിച്ചുകൊടുത്താൽ ആയിരം പഗോഡയും, കേരളവർമ്മ പഴശ്ശിരാജയുടെ ഇളയ അനുജൻ രവിവർമ്മരാജയെ പിടിച്ചു കൊടുത്താൽ ആയിരം പഗോഡയും പള്ളൂർ ഏമാൻ, എടച്ചേന കുങ്കൻ എന്നിവരുടെ തലയ്‌ക്കും ആയിരം പഗോഡ വീതവും പള്ളൂർ രയരപ്പൻ,എടച്ചേന ഒതേനൻ, എടച്ചേനെ കോമപ്പൻ, എടച്ചേനഅമ്മു, കാർവേരിയള്ളി കണ്ണൻ, യോഗിമല മച്ചാൻ, എന്നിവരുടെ തലയ്‌ക്ക് 300 പഗോഡ വീതവും ഇത്തിക്കുംപറ്റ കേളപ്പൻ നമ്പ്യാർക്ക് 833 പഗോടയും ഈസ്റ്റിന്ത്യാ കമ്പനി ഇനാം പ്രഖ്യാപിച്ചു.
മലബാർ കണ്ട, ഒരുപക്ഷേ ഇന്ത്യ തന്നെ കണ്ട വലിയൊരു യുദ്ധമായിരുന്നു വയനാടൻ പ്രദേശങ്ങളിൽ പഴശ്ശിയുടെ നേതൃത്വത്തിൽ നടന്നത് എന്നത് ചരിത്രവസ്തുതയും പിൽക്കാല ഇന്ത്യൻ തലമുറകൾക്ക് ആവേശം നൽകുന്നതുമാണ്. ആദിവാസി വിഭാഗങ്ങളോടു കൂടി ചേർന്ന് പഴശ്ശി രാജാവ് നടത്തിയ ഗറില്ലയുദ്ധം ഇനിയും ദീർഘമായി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിയിലെ ഉന്നതരായുള്ള ഉദ്യോഗസ്ഥന്മാർ മുതൽ തദ്ദേശീയരായ കോൽക്കാരൻമാർ എന്നറിയപ്പെടുന്ന നട്ടു സൈന്യത്തിനു വരെ ഇത്രമേൽ ആൾനാശം ഉണ്ടാക്കിയ ഒരു യുദ്ധപരമ്പര കേരളം പിന്നീട് കണ്ടിട്ടില്ല. വയനാടൻ കാടുകളിലെ ഭീഷണമായ കാലാവസ്ഥയും രോഗവും പട്ടിണിയും എല്ലാം ഉണ്ടായിട്ടും ഒരു ജനത ജാതിഭേദമെന്യേ അയിത്തവും അനാചാരവും മാറ്റിവെച്ചുകൊണ്ട് തങ്ങളുടെ രാജാവിനെ സംരക്ഷിക്കുകയും രാജനീതിക്ക് അനുകൂലമായി എതിരാളിയെ നശിപ്പിക്കാൻ സ്വജീവൻ ബലി കഴിക്കുകയും ചെയ്ത ചരിത്രവും ‘പഴശ്ശികാലഘട്ടം’ എന്നറിയപ്പെടും. പലതവണ പഴശ്ശിയേയും കൂട്ടരെയും പിടികൂടാൻ പരിശ്രമിക്കുകയും തലനാരിഴക്ക് രാജാവ് രക്ഷപ്പെടുകയും ചെയ്തു, അതുവരെ യുദ്ധത്തിന് നേതൃത്വം നൽകിയ മിസ്റ്റർ പീസണു മലമ്പനി ബാധിച്ചതുകൊണ്ട് മിസ്റ്റർ ബാബർ ‘ഓപ്പറേഷൻപഴശ്ശി’യുടെ നേതൃത്വമേറ്റെടുക്കുകയും ചെയ്തു. വയനാടൻ കാടുകളിൽ നിന്ന് ഒരുതവണ തല നാരിഴക്ക് രക്ഷ നേടിയ പഴശ്ശിരാജയും സംഘവും എടച്ചേന കുങ്കന്റെയും തലക്കൽ ചന്തുവിനെയും നേതൃത്വത്തിൽ പുൽപ്പള്ളി ക്ഷേത്രസന്നിധിയിൽ കേന്ദ്രീകരിക്കുകയും മലദൈവങ്ങൾ വെളിച്ചപ്പാടന്മാരിലൂടെ നിയോഗങ്ങൾ നൽകിക്കൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും,പഴശ്ശിരാജ അവസാന യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്തു.
പഴശ്ശിരാജയുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രിതനായിരുന്ന തലക്കൽ ചന്തുവിനെ പിടിച്ചുകൊണ്ട് ബാബർ മുന്നേറി. പഴശ്ശിക്ക് ആയുധങ്ങളും ഭക്ഷണവും എത്തിക്കുന്ന പ്രക്രിയയെ ഇല്ലാതാക്കാൻ ആയിരുന്നു ബാബർ ശ്രമിച്ചത്. ഇതേക്കുറിച്ച് വില്യംലോഗൻ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. “അപ്രതിരോധ്യനായ ഒരു ശത്രുവിനെതിരായ പോരാട്ടത്തിൽ താൻ നിരന്തരം പരാജയപ്പെടുകയാണെന്ന് കണ്ട് പഴശ്ശിരാജയെ ഭക്ഷ്യസാധനങ്ങളും മറ്റും നൽകി നിലനിർത്തുന്നത് ആരാണെന്ന് ചോദ്യം ഇവിടെ ഉയരുന്നു. അത് ചെട്ടിമാരായിരുന്നു. വയനാടൻ ചെട്ടിമാർ അവരുടെ കുടുംബങ്ങളെ മൈസൂരിലെ പൂനാട്ട്,പുടൂർ,കാക്കനാബെട്ട,തൊട്ട ഗ്രാമങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. വയനാട്ടിൽ നിന്ന് സ്വരൂപിക്കാനും എത്തിച്ചു കൊടുക്കാനും കഴിയാത്ത ഭക്ഷ്യസാധനങ്ങൾ ഈ പുതിയ താവളങ്ങൾ കേന്ദ്രമാക്കി ലഹളക്കാർക്ക് സപ്ലൈ ചെയ്യാൻ അവർക്ക് കഴിയും. പശുവിൻനെയ്യും വിവിധയിനം ധാന്യങ്ങളും മൈസൂർകാർക്ക് വിൽക്കുകയും പകരം നാളികേരം എണ്ണ ഒപ്പ് മുതലായ നിത്യജീവിതത്തിലും നിലനിൽപ്പിനും ആവശ്യമായവ സംഭരിക്കുകയും ചെയ്യാൻ കച്ചവടക്കാരൻ എന്ന നിലയിൽ അവർക്ക് പ്രയാസമുണ്ടായില്ല ” എന്ന ലോഗൻ രേഖപ്പെടുത്തിയതിൽ നിന്നും എത്രമാത്രം ജനങ്ങളാൽ സംരക്ഷിതനായിരുന്ന രാജാവായിരുന്നു കേരളവർമ്മപഴശ്ശിരാജ എന്ന് നമുക്ക് ബോധ്യമാകും.
ഒടുവിൽ ആസന്നമായ ഒരു യുദ്ധം വയനാടൻ കാടുകളിൽ നടക്കുകയും ലഹളക്കാർ എന്നറിയപ്പെടുന്ന ധീരദേശാഭിമാനികളുടെ സംഘം ഒന്നൊന്നായി വീഴ്‌ത്തപ്പെടുകയും ചെയ്യുന്ന സന്ദർഭം ഉണ്ടായി . ടി എച്ച് ബാബർ പ്രിൻസിപ്പൽ കലക്ടർക്ക് (മലബാർ പ്രവിശ്യ )അയച്ച കത്തിൽ പഴശ്ശിരാജയുമായി നടന്ന അവസാനത്തെ യുദ്ധത്തെ ഇപ്രകാരം വിവരിക്കുന്നുണ്ടായിരുന്നു:പഴശ്ശി സംഘത്തിൽ നിന്ന് നേരത്തെ പിടിക്കപ്പെട്ട ഒരുവൻ പഴശ്ശിരാജ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു എന്ന് മൊഴി നൽകുകയും മാവിലതൊട്ടുകരയിലെ സംഘട്ടനത്തിൽ ആദ്യം പതിച്ചത് പഴശ്ശിരാജ ആയിരുന്നു എന്നും രക്ഷപ്പെടാൻ ശ്രമിച്ച പഴശ്ശിയെ സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിച്ചത് കച്ചേരി ജീവനക്കാരൻ കണാരമേനോൻ ആണെന്നും ബാബർ പറയുന്നു രാജാവിനെ തടഞ്ഞ കണാരമേനോന്റെ ചെയ്തിയെ പഴശ്ശി രാജ എപ്രകാരമാണ് നോക്കി കണ്ടത് എന്ന് ബാബർ രേഖപ്പെടുത്തുന്നുണ്ട്. “എന്റെ കച്ചേരി കീഴ്ജീവനക്കാരൻ കണാരമേനോൻ ആണ് പഴശ്ശിരാജ രക്ഷപ്പെടുന്നതിൽ നിന്ന് തടയാനുള്ള ഭാഗ്യം സിദ്ധിച്ചത് സ്വന്തം ജീവൻ അപകടപ്പെടുത്തി കാര്യം സാധിച്ചത് കാരണം രാജയുടെ തോക്കിന്റെ കുഴൽ കണാരമേനോന്റെ നെഞ്ചിലേക്ക് നീട്ടിയിരുന്നു.മരണത്തെ മുഖാമുഖം കണ്ടപ്പോൾ അസാധാരണനായ ഈ മനുഷ്യൻ അന്തസ്സും അഭിമാനവും വിടാതെ കണാരമേനോനോട് പറഞ്ഞു’മ്ലേച്ഛൻ,നീയെന്നെ തൊട്ട് അശുദ്ധമാക്കരുത്’. “. പഴശ്ശിയുടെ ഒപ്പം നിന്നുകൊണ്ട് ആറളത്തുക്കുട്ടി നമ്പ്യാർ അതി രൂക്ഷമായ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും അദ്ദേഹം നിലം പതിച്ചു രാജയുടെ മറ്റ് നാല് അനുയായികളും പഴശ്ശിരാജ തന്നെയും ആ യുദ്ധത്തിൽ വീര മൃത്യു വരിച്ചു.
തന്നെ ഒറ്റുകൊടുത്ത, തനിക്കെതിരായി നിന്ന ബ്രിട്ടീഷ് സഹായിയെ ആണ് മ്ലേച്ഛൻ എന്ന് വിളിച്ചു കൊണ്ട് പഴശ്ശിരാജ ആക്രോശിച്ചത്. ജാതീയതയുടെ അതിർവരമ്പുകളെയും നിയമങ്ങളെയും ആയിരുന്നില്ല പഴശ്ശി രാജാവ് പിന്തുടർന്നിരുന്നത് എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് നമുക്ക് നേരത്തെ ബോധ്യമായിട്ടുള്ളതാണ്. പഴശ്ശിരാജയെ സംബന്ധിച്ചിടത്തോളം മ്ലേച്ഛൻ എന്നതിനർത്ഥം ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ സഹായികളും അടിമകളും എന്നതായിരുന്നു. ടി. എച്ച്.ബാബർ പഴശ്ശിരാജയുടെ അന്തിമ സംസ്കാരത്തെ -അന്തിമയാത്രയെ ഇപ്രകാരം വിവരിക്കുന്നുണ്ട് : ” അടുത്തദിവസം പഴശ്ശിരാജയുടെ മൃതദേഹം ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്ക് അയച്ചു. ശരീരത്തോടൊപ്പം അയച്ച ശിരസ്താർക്ക്, എല്ലാ ബ്രാഹ്മണരെയും വിളിച്ചുവരുത്തി ശവസംസ്കാരം പാരമ്പര്യ വിധിപ്രകാരം നടത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക് ഒരു പ്രഖ്യാപിത ലഹള തലവനാണെന്നിരിക്കലും രാജ്യത്തിലെ യഥാർത്ഥ നാടുവാഴികളിൽ ഒരാൾ എന്ന നിലയ്‌ക്ക് അദ്ദേഹം സർവ്വഥാ അർഹനാണെന്ന് എനിക്ക് തോന്നി ” എതിരാളികൾക്ക് പോലും ആദരവും ആരാധനയും ബഹുമാനവും തോന്നത്തക്ക വിധത്തിൽ ഉന്നതമായ രാജകീയതയെയും കുലീനതയേയും വീരഭാവത്തെയും പ്രകടമാക്കിയ മറ്റൊരു മഹാരാജാവ് കേരളത്തിൽ പിന്നീട് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം കേരള സിംഹം എന്ന് അറിയപ്പെട്ടു.1805 ലാണ് ബ്രിട്ടീഷുകാർക്ക് എതിരായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവ് വീരാമൃത്യു വരിക്കുന്നത്.അതിനു എത്രയോ വർഷം കഴിഞ്ഞ് 1857 ലാണ് അഖില ഭാരതീയ തലത്തിൽ ബ്രിട്ട നെതിരായുള്ള ഒന്നാം സ്വാതന്ത്ര്യ സമരം. സത്യത്തിൽ ഒന്നാം സ്വാതന്ത്ര്യ സമരം, 1805 ൽ കേരളത്തിലെ മലബാറിൽ നിന്ന് വിശേഷിച്ച് വയനാടൻ മലനിരകളിൽ നിന്ന് ആരംഭിച്ചിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു.
ശ്രീ പോർക്കലി ഭഗവതിയുടെ ഭക്തനായിരുന്ന, ഗോത്രവർഗ്ഗങ്ങളുടെ ഇഷ്ടതോഴൻആയിരുന്ന, യോദ്ധാക്കളുടെ പ്രഭുവായിരുന്ന ഒരു രാജാവ് പഴശ്ശിരാജാവിനെ പോലെ പിന്നീട് മലബാർ കണ്ടിട്ടില്ല.
എഴുതിയത്
ഡോ. ദീപേഷ്. വി.കെ.