ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഭാരത് പേയ്‌ക്കെതിരെ കുറിപ്പുകൾ പങ്കുവച്ചതിന് സഹസ്ഥാപകനെതിരെ നടപടി. ഭാരത് പേയുടെ മുൻ മാനേജിംഗ് ഡയറക്ടറായ അഷ്‌നീർ ഗ്രോവറിന് രണ്ട് ലക്ഷം രൂപയാണ് ഡൽഹി ഹൈക്കോടതി പിഴ ചുമത്തിയത്. മുൻ എംഡിയുടെ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്നും ഉത്തരവുകൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പിഴ ചുമത്തുന്നതായും കോടതി പറഞ്ഞു. യുപിഐ ആപ്പിനെക്കുറിച്ചുളള വിശദാംശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത് വിവാദമായതോടെ അഷ്നീർ കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു.
ഭാരത്‌പേയുടെ മാതൃസ്ഥാപനമാണ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഭാരത് പേയ്‌ക്കെതിരെ പോസ്റ്റിട്ടതിന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുന്നത് തടയണമെന്നും മാതൃസ്ഥാപനമായ റെസിലിന്റ് ഇന്നോവേഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു.
ജോലിയുമായി ബന്ധപ്പെട്ട കരാർ ലംഘിക്കുന്ന തരത്തിലാണ് ഇയാളുടെ പ്രവൃത്തികളെന്നും കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയത് തെറ്റാണെന്നും ഭാരത്‌പേയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അഷ്നീർ ഗ്രോവർ 88.67 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ കേസ് ഫയൽ ചെയ്തിരുന്നു.
81.28 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഗ്രോവറിനെയും ഭാര്യ മാധുരി ജെയിനിനെയും ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു.