മുംബൈ: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘നിശബ്ദതയാണ് മറുപടി’ എന്ന സ്റ്റോറിയിലൂടെ താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഹാർദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള മടങ്ങി വരവാണ് സ്‌റ്റോറിയ്‌ക്ക് പിന്നിലെ കാരണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കിംവദന്തി.
പരിക്ക് മാറി ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ബുമ്ര മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവച്ചത്. ‘ചിലപ്പോഴൊക്കെ നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്നാണ് ബുമ്രയുടെ ഇൻസ്റ്റഗ്രാമിലെ പ്രതികരണം. എന്നാൽ ഇതിന് പിന്നിലെ കാരണമെന്തെന്ന് വിശദീകരിക്കാൻ താരം ഇതുവരെയും തയ്യാറായിട്ടില്ല. ഏകദിന ലോകകപ്പിൽ 20 വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്.
പരിക്കിൽ നിന്ന് മുക്തനായതിന് ശേഷം അയർലൻഡിനെതിരായ പരമ്പരയിലൂടെയാണ് താരം തിരിച്ചുവന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരനായ ബുമ്രയുടെ പോസ്റ്റ് ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം വിശ്രമത്തിൽ തുടരുന്ന ബുമ്ര ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയുടെ ഭാഗമല്ല.