സോൾ: ചാര ഉപഗ്രഹം വൈറ്റ് ഹൗസ്, പെന്റഗൺ, യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകൾ എന്നിവയുടെ “വിശദമായ” ഫോട്ടോകൾ എടുത്തതായി ഉത്തര കൊറിയയുടെ അവകാശവാദം. വിക്ഷേപണം കഴിഞ്ഞ് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഭ്രമണപഥത്തിലെ ആദ്യത്തെ ചാര ഉപഗ്രഹം സംബന്ധിച്ച വിവരങ്ങൾ ഉത്തര കൊറിയ പങ്കുവെച്ചത്. എന്നാൽ ഇതുവരെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ഉപഗ്രഹം ദക്ഷിണ കൊറിയയിലെ സൈനിക താവളങ്ങളുടെയും യുഎസ് പസഫിക് പ്രദേശമായ ഗുവാമിന്റെയും ഹവായ് സംസ്ഥാനത്തിന്റെയും ഫോട്ടോകൾ എടുത്തതായും ഭരണകൂടം അവകാശപ്പെടുന്നുണ്ട്.
മല്ലിഗ്യോങ്-1 എന്ന ഉത്തര കൊറിയയുടെ ആദ്യത്തെ രഹസ്യാന്വേഷണ ഉപഗ്രഹം നവംബർ 22 നാണ് വിക്ഷേപിച്ചത്. ഇത് യുഎസ്, ദക്ഷിണ കൊറിയൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി രൂപകൽപ്പന ചെയ്തതാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
ഉപഗ്രഹ വിക്ഷേപണം വീക്ഷിക്കുകയും പിന്നീട് ശാസ്ത്രജ്ഞർക്കായി വിരുന്ന് നടത്തുകയും ചെയ്ത കിം ജോങ് ഉൻ ഉപഗ്രഹം പകർത്തിയ ഫോട്ടോകൾ കണ്ടതായി ഉത്തര കൊറിയ ഭരണകൂടത്തിന്റെ വാർത്താ ഏജൻസിയായ കെസിഎൻഎയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വൈകിയാണ് ചിത്രങ്ങൾ പകർത്തിയത്. വിർജീനിയയിലെ യുഎസ് നാവിക താവളം, കപ്പൽശാല, എയർഫീൽഡ് എന്നിവയുടെ ചിത്രങ്ങളും ഉപഗ്രഹം പകർത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ചിത്രങ്ങളിൽ നാല് യുഎസ് ആണവ വിമാനവാഹിനിക്കപ്പലുകളും ഒരു ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലുമുണ്ട്.
ഉത്തര കൊറിയ അശ്രദ്ധമായ നിയമവിരുദ്ധമായ പെരുമാറ്റം കൊണ്ട് എല്ലാ അയൽക്കാരെയും എല്ലാ അംഗരാജ്യങ്ങളെയും ഭീഷണിപ്പെടുത്തുൻ ശ്രമിക്കുകയാണെന്ന്. യുഎസ് അംബാസഡർ ലിൻഡ തോമസ് യുഎന്നിൽ വ്യക്തമാക്കി .