ലക്നൗ ; അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള വാഗ്ദാനവുമായി രാജ്യത്തെ പല പ്രമുഖ വ്യവസായികളും വ്യവസായ സ്ഥാപനങ്ങളും സമീപിച്ചിരുന്നതായി വിശ്വഹിന്ദു പരിഷത്ത് . 2019 നവംബറിൽ രാമജന്മഭൂമിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണിത് . എന്നാൽ ഈ ആവശ്യങ്ങൾ തങ്ങൾ നിരാകരിക്കുകയായിരുന്നുവെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
‘ അന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ച നോഡൽ ബോഡിയായ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിലേക്ക് കൈമാറുക പോലും ചെയ്തില്ല. പകരം വിഎച്ച്പി അതിന്റെ രാം മന്ദിർ നിധി സമർപ്പൺ അഭിയാനുമായി മുന്നോട്ട് പോയി. ക്ഷേത്രത്തിനായുള്ള ധനസമാഹരണത്തിനായി 13 കോടിയിലധികം കുടുംബങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു മെഗാ ക്യാമ്പെയ്ൻ വിഭാവനം ചെയ്തു. ‘ – അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം ‘രാഷ്ട്ര മന്ദിർ’ എന്ന സങ്കൽപ്പത്തിന് രൂപം നൽകിയത് ഇവിടെ നിന്നാണ് . വരാനിരിക്കുന്ന രാമക്ഷേത്രം മറ്റേതൊരു ക്ഷേത്രത്തെയും പോലെ തരംതാഴ്ത്തപ്പെടാതെ, ഒരു കാലത്ത് മുഗളന്മാരാലും പിന്നീട് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും തകർത്ത ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമായി മാറുമെന്ന് ഉറപ്പാക്കേണ്ട സമയമാണിത്.
മുഗളന്മാരുടെ ലക്ഷ്യം രാജ്യം കൊള്ളയടിക്കുകയായിരുന്നില്ല, മറിച്ച് അയോദ്ധ്യ, കാശി (വാരണാസി), മഥുര തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു സംസ്കാരത്തെയും അതിന്റെ പ്രതീകങ്ങളെയും നശിപ്പിക്കുക എന്നതായിരുന്നു,” ബൻസാൽ കൂട്ടിച്ചേർത്തു.