അർജന്റീനയുടെ യുവതാരം അലജാന്ദ്രോ ഗർണാച്ചോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഗർണാച്ചോയുടെ ഈ ഗോൾ കണ്ട് കയ്യടിച്ചവരും പ്രശംസിച്ചവരും ഈ ഇന്ത്യൻ താരത്തിന്റെ ഗോളുകൾ കണ്ടോ എന്നത് സംശയമാണ്. ഇന്ത്യയിലെ പ്രാദേശിക ഫുട്‌ബോൾ ലീഗായ കൊൽക്കത്ത ലീഗിലാണ് ആര്യൻ എഫ് സിയുടെ യുവതാരം സൈകാത് സർക്കാർ ഇത്തരത്തിലൊരു വണ്ടർ ഗോൾ നേടിയത്.
സൈകാത് സർക്കാരിന്റെ ഗോൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അടുത്ത വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരത്തിനായി മത്സരിക്കാൻ ഇന്ത്യൻ താരവുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആര്യൻ എഫ്സിയും കൊൽക്കത്ത കസ്റ്റംസും തമ്മിലുള്ള മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് ഈ മനോഹരമായ ഗോൾ പിറന്നത്. എക്‌സിൽ താരത്തിന്റെ ഗോളിന്റെ വീഡിയോ പങ്കുവച്ചത് അഖിലേന്ത്യ ഫുട്‌ബോൾ അസോസിയേഷനാണ്.
ബോക്സിന് പുറത്തുനിന്ന് രാകേഷ് കർമാക്കർ ഉയർത്തിനൽകിയ ഫ്രീകിക്കിൽ നിന്നാണ് സർക്കാരിന്റെ മനോഹരമായ ബൈസിക്കിൾ കിക്ക് ഗോൾ വന്നത്. മത്സരത്തിൽ ആര്യൻ എഫ്സി 2-1 ന് പരാജയപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന്റെ ഈ ഗോൾ പുഷ്‌കാസ് അവാർഡിനായി സമർപ്പിക്കുമെന്ന് എഐഎഫ്എഫ് സെക്രട്ടറി അനിർബൻ ദത്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോൾ നേടുന്ന വീഡിയോയ്‌ക്ക് ആരാധകർ നൽകിയ പിന്തുണയാണ് പുഷ്‌കാസ് അവാർഡിന് സമർപ്പിക്കാൻ തീരുമാനിച്ചതെന്നും ദത്ത വ്യക്തമാക്കി. ഈ വർഷം ജൂലൈയിലായിരുന്നു സർക്കാരിന്റെ ഗോൾ പിറന്നത്. ഗർണാച്ചോയുടെ ഗോൾ വന്നതോടെയാണ് സൈകാതിന്റെ ഗോൾ വീണ്ടും വാർത്തയിൽ നിറഞ്ഞത്.
പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന എവർട്ടണെതിരായ മത്സരത്തിന് വിസിൽ മുഴങ്ങി മൂന്ന് മിനിറ്റുകൾക്കകമായിരുന്നു ഗർണാച്ചോയുടെ ഗോൾ പിറന്നത്. ബോക്സിന്റെ വലത് മൂലയിൽ നിന്ന് ഡാലോട്ട് നൽകിയ ക്രോസിൽ നിന്നാണ് അക്രോബാറ്റിക് കിക്കിലൂടെ ഗർണാച്ചോ വലകുലുക്കിയത്. മത്സരത്തിൽ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.