കോഴിക്കോട്: കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറുവയസുകാരിയെ തിരികെ ലഭിച്ചത് കേരള ജനതയുടെ സംഘടിത പരിശ്രമത്തിന്റെ ഫലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസന്വേഷണത്തിൽ കേരളാ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാടിനെ മുഴുവൻ ആശങ്കയിലാക്കിയ വാർത്തയായിരുന്നു കൊല്ലത്തെ കുഞ്ഞിന്റെ തിരോധാനം. കേരളാ പോലീസിന്റെ നേതൃത്വത്തിൽ നാടൊന്നാകെ കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയത് അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സംഘടിത പരിശ്രമങ്ങളിലൊന്നാണ്. ഒരു തിരച്ചിലിന് വേണ്ടി ഇത്രയധികം ജനങ്ങൾ തെരുവിലിറങ്ങിയ സംഭവം അടുത്ത കാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഭാഗ്യവശാൽ കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും പോലീസ് അന്വേഷണത്തിൽ സംഭവിച്ച വീഴ്ച ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ഇത്രമാത്രം ജനപിന്തുണയോടെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയത് പോലീസല്ലെന്നത് ശ്രദ്ധേയമാണ്. നാട്ടിലെ ജനങ്ങളുടെ ശക്തമായ ഇടപെടലും മാദ്ധ്യമങ്ങളുടെ സജീവ ജാഗ്രതയും കുഞ്ഞിനെ തിരിച്ചേൽപ്പിക്കാൻ കുറ്റവാളികളെ പ്രേരിപ്പിച്ചിരിക്കാം. പക്ഷെ കൊല്ലം ആശ്രാമം മൈതാനം പോലൊരു സ്ഥലത്ത് ആരുടേയും കണ്ണിൽപ്പെടാതെ കുട്ടിയെ ഉപേക്ഷിക്കാൻ കുറ്റവാളികൾക്ക് എങ്ങനെ കഴിഞ്ഞു? ആ സമയത്ത് പോലീസ് വാഹനങ്ങൾ അലക്ഷ്യമായി മൈതാനത്തിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ നാം കണ്ടു. ദൂരേയ്‌ക്ക് എവിടെയും പോകാതെ നഗരത്തിൽ തന്നെ തമ്പടിക്കാൻ കുറ്റവാളികൾക്ക് എങ്ങനെ സാധിച്ചു. പോലീസിന്റെ തിരച്ചിൽ സംവിധാനങ്ങൾക്ക് എവിടെയാണ് പിഴവ് സംഭവിച്ചത്? എന്തായിരുന്നു കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം? ഇതിന്റെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ? യാതൊരു വിശദാംശങ്ങളും പോലീസിന് ഇതുവരെയും ലഭിച്ചില്ലെന്നത് പോലീസ് സേനയ്‌ക്ക് നാണക്കേടാണ്. ഒരുപക്ഷെ പ്രതികൾ വൈകാതെ പിടിക്കപ്പെട്ടേക്കാം. എന്നിരുന്നാലും വ്യാപക ജനപിന്തുണയോടെ തിരച്ചിൽ നടത്തുന്നതിനിടയിൽ കുറ്റവാളികൾക്ക് സമർത്ഥമായി പ്രവർത്തിക്കാൻ എങ്ങനെ സാധച്ചുവെന്നത് പോലീസിന് സംഭവിച്ച വീഴ്ചയാണ്.
കുട്ടിയെ ഉപേക്ഷിച്ച് അവർക്ക് രക്ഷപ്പെടാൻ എങ്ങനെ കഴിഞ്ഞു. ഇതിന് ഉത്തരം പറയേണ്ടത് സർക്കാരാണ്. ഇവിടെ എഐ ക്യാമറകൾ സ്ഥാപിക്കുമ്പോൾ പിണറായി സർക്കാർ നടത്തിയ അവകാശവാദം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. കുറ്റകൃത്യങ്ങൾ പലതും തെളിയക്കപ്പെടാൻ എഐ ക്യാമറ സഹായിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. കൊല്ലം നഗരത്തിൽ ഇത്രമാത്രം എഐ ക്യാമറകൾ ഉണ്ടായിട്ടും അതിന്റെ ഫലമുണ്ടായില്ല. കുറ്റവാളികൾ മായാവികളെ പോലെ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും അതുപോലെ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.
ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് സംസ്ഥാനത്ത് സ്വൈര്യവിഹാരം നടത്താൻ കഴിയുന്നുവെന്നത് ഭയാനകമായ സാഹചര്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 150-ഓളം കുട്ടികൾക്കെതിരെ സമാന കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഒരാൾ വിചാരിച്ചാൽ ഏത് കുറ്റകൃത്യവും ഇവിടെ നടത്താൻ സാധിക്കുമെന്ന അവസ്ഥയാണ്. കഴിഞ്ഞ മാസം കളമശ്ശേരിയിലുണ്ടായ ടിഫിൻ ബോംബ് ആക്രമണം ഭയാനകമായ മറ്റൊരു ഉദാഹരണമായിരുന്നു.
കഴിഞ്ഞ ദിവസം കുസാറ്റിലെ വിദ്യാർത്ഥികളുടെ പരിപാടികൾക്കിടയിൽ വലിയൊരു ദുരന്തമുണ്ടായി. നാല് കുട്ടികൾ മരിക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. അവിടെയും പോലീസിന്റെ സാന്നിധ്യമുണ്ടായില്ല. സംസ്ഥാന പോലീസിന്റെ വീഴ്ചയാണിതെല്ലാം. കൊല്ലത്തെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റവാളികൾ ജില്ല വിട്ട് പോലും പോയിട്ടുണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. എന്നിട്ടും പോലീസിന് ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെയിലും പോലീസിന്റെ വീഴ്ച മറച്ചുവെക്കാൻ മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും വിടുവായിത്തരം പറയുന്നത് നിർത്തണം. മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന തികച്ചും അപക്വമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.















