തിരുവനന്തപുരം: പുതിയ കടുംകൈയ്‌ക്കൊരുങ്ങി കെഎസ്ആർടിസി. സിഎൻജി ലാഭകരമല്ലെന്ന് കണ്ടതോടെ ഡീസൽ ബസുകളെ വൈദ്യുതിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഒരു ബസിനായി 20 ലക്ഷം രൂപ വരെ ചെലവിടാൻ കെഎസ്ആർടിസി തയ്യാറാണ്.
പത്ത് വർഷം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തിൽ ഇ-വാഹനങ്ങളാക്കുക. 1000 ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവ് കുറയ്‌ക്കാനാണ് തീരുമാനം. ഇ-വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വർഷം പഴക്കമുള്ള ഡീസൽ ബസുകൾ കെഎസ്ആർടിസി ഉപേക്ഷിക്കാറുണ്ട്. ഡീസൽ ബസുകളിൽ എൻജിൻ മാറ്റിയശേഷം മോട്ടോറും ബാറ്ററി, കൺട്രോൾ യൂണിറ്റും ഘടിപ്പിക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പായ ഹിന്ദുസ്ഥാൻ ഇവി മോട്ടോർസിന് പുറമേ വിദേശപങ്കാളിത്തമുള്ള മൂന്ന് കമ്പനികളെ കൂടി സമീപിച്ചതായാണ് വിവരം.
ഒരു ചാർജിംഗിൽ 120 കിലോമീറ്റർ ഓടാൻ കഴിയുന്ന ബാറ്ററി സംവിധാനമാണ് ആവശ്യപ്പെടുന്നത്. ബാറ്ററികൾ മാറ്റിവെക്കാൻ സാധിക്കണമെന്ന നിബന്ധനയും കെഎസ്ആർടിസി മുന്നോട്ടുവെക്കുന്നു. സ്റ്റേഷനുകളിൽ ചാർജ് ചെയ്ത് സൂക്ഷിച്ചാൽ സമയം നഷ്ടപ്പെടുത്താതെ ബാറ്ററികൾ പെട്ടെന്ന് ബസുകളിലേക്ക് ഘടിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നഗരങ്ങളിലേക്കാണ് ഇത്തരം ബസുകളെ പരിഗണിക്കുന്നത്. എന്നാൽ രണ്ട് ടണ്ണോളം ഭാരം വരുന്ന ബാറ്ററി ഇത്തരത്തിൽ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.