ബ്യൂണസ് ഐറിസ്: അർജന്റീനിയൻ ദേശീയ ടീമിനെയും ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയേയും പ്രശംസിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. ഒരു താരത്തിനെ സംബന്ധിച്ച് ഏറ്റവും സന്തോഷമായ നിമിഷമാണ് ലോകകിരീടത്തിൽ മുത്തമിടുകയെന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് പിന്നിൽ മെസിയുടെ ഹൃദയം കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു. ബ്രസീലിനെതിരെ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയാൻ ലയണൽ സ്‌കലോണി താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മെസ്സിയേയും ദേശീയ ടീമിനെയും പുകഴ്‌ത്തി സ്‌കലോണി രംഗത്തെത്തിയിരിക്കുന്നത്.
ഹൃദയം കൊണ്ടാണ് ഖത്തർ ലോകകപ്പിൽ മെസ്സി പന്തുതട്ടിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടയുന്നത് അസാധ്യമായിരുന്നു. മെസ്സിയെ ലോകകപ്പിൽ അടുത്ത് കണ്ട നിമിഷങ്ങളോന്നും വിവരിക്കാൻ സാധിക്കുന്നില്ല. കാലിൽ ബൂട്ടുകെട്ടുന്നത് നിങ്ങൾ കളിക്കളത്തിൽ സന്തോഷവാനായിരിക്കുന്നിടത്തോളം കാലം തുടരണമെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. ഫുട്‌ബോളിൽ പരിമതികളില്ലെന്ന് തങ്ങൾക്ക് മുന്നിൽ അദ്ദേഹം കാണിച്ച് തന്നെന്നും അഭിമുഖത്തിൽ സ്‌കലോണി വ്യക്തമാക്കി.
‘ഒരു സ്ട്രൈക്കറായി കരിയർ ആരംഭിച്ച മെസ്സി ഇപ്പോൾ വിങ്ങറായും മിഡ്ഫീൽഡറായും കളിക്കുന്നു. ഫുട്‌ബോളിലെ ഏത് പോസിഷനിൽ വേണമെങ്കിലും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. ടീം മുഴുവനും കെട്ടിപ്പടുത്തിയിരിക്കുന്നത് മെസ്സിയെ കേന്ദ്രീകരിച്ചാണ്. അദ്ദേഹത്തിന് ദേശീയ ടീമിൽ തുടരാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്’, സ്‌കലോണി കൂട്ടിച്ചേർത്തു.