കൊച്ചി: ബിഎസ് 4, ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷം പുക പരിശോധന നടത്തിയാൽ മതിയെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഈ വാഹനങ്ങളും രജിസ്റ്റർ ചെയ്ത് ആറ് മാസത്തിന് ശേഷം പൊലൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റിനുള്ള പരിശോധന നടത്തണമെന്ന സർക്കാർ വിജ്ഞാപനം റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി സ്വദേശി എസ് സദാനന്ദ നായിക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഎസ് 4, ബിഎസ് 6 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് 6 മാസത്തിന് ശേഷം പുക പരിശോധന നടത്തണമെന്ന നിർദേശം കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
രാജ്യത്ത് വാഹന എഞ്ചിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേഡ്. ഇതിന്റെ ചുരുക്കെഴുത്താണ് ബി എസ്. വാഹനങ്ങൾ പുറന്തള്ളുന്ന പുകയിൽ അടങ്ങിയിരിക്കുന്ന കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ വിഷ പദാർഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക.