പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ട കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്. കൂട്ടം തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അടിയന്തര ചികിത്സയ്‌ക്ക് വേണ്ടി കുട്ടിക്കൊമ്പനെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.
ഇന്നലെ രാത്രിയാണ് കുട്ടിയാന റബ്ബർ തോട്ടത്തിൽ പിറന്നുവീണത്. ഉയർന്ന പ്രദേശമായതിനാൽ കുട്ടിയാന ഇവിടെ നിന്നും താഴേക്ക് നിരങ്ങി വീണതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. താഴേക്ക് പതിച്ചതിനാൽ ആനക്കൂട്ടത്തിന് കുട്ടിയാനയെ കണ്ടെത്താനാകാതെ ന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
റബ്ബർ വെട്ടാനെത്തിയ ആളാണ് കുട്ടിക്കൊമ്പനെ കണ്ടത്. പിന്നാലെ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ ആനയാണിത്. അമ്മയുടെ പരിചരണം കിട്ടാതെ അവശനിലയിലാണ് കുട്ടിയാന ഇപ്പോഴുള്ളത്. നിലവിൽ വെച്ചൂച്ചിറയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്‌ക്കായി കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.