മലയാള സിനിമാ പ്രേക്ഷകർക്ക് നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷിമിയെ മറക്കാൻ സാധിക്കില്ല. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ഓരോ മലയാളി കുടുംബത്തിന്റെയും മുത്തശ്ശിയായി മാറാൻ അവർക്ക് സാധിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു നടി സുബ്ബലക്ഷ്മി നമ്മെ വിട്ടുപോയത്. നടിയുടെ വിയോഗത്തിൽ മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ആർ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശിക്കൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളാണ് സൗഭാഗ്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
” എനിക്കെന്റെ മുത്തശ്ശിയെ നഷ്ടമായിരിക്കുന്നു. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി”– സൗഭാഗ്യ കുറിച്ചു.
View this post on Instagram
സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ നിരവധി പേരാണ് സൗഭാഗ്യയെ സാന്ത്വനിപ്പിച്ച് അനുശോചനം അറിയിച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നന്ദനം എന്ന സിനിമയിലൂടെയാണ് സുബ്ബലക്ഷ്മി മലയാളികളുടെ സ്വന്തം അമ്മൂമ്മയായി മാറിയത്. പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, സിഐഡി മൂസ, രാപ്പകൽ, തിളക്കം തുടങ്ങി ഒട്ടനവധി സിനികളിൽ തിളങ്ങാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസം തുടങ്ങിയ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി ആലപിച്ച ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. മലയാളത്തിനുപുറമെ ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് തുടങ്ങി ഒട്ടനവധി അന്യഭാഷകളിൽ തിളങ്ങാനും സുബ്ബലക്ഷ്മിക്ക് സാധിച്ചു.















