ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള സ്വന്തം പിതാവിനെ വധിക്കണമെന്ന ആവശ്യവുമായി ഹമാസിന്റെ സഹ സ്ഥാപകന്റെ മകൻ. ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫാണ് ഇസ്രയേലിനോട് ആവശ്യം മുന്നോട്ട് വെച്ചത്. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ബാക്കിയുള്ളവരെ മോചിപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് യൂസഫ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എക്സിലൂടെയാണ് ഷെയ്ഖ് ഹസൻ യൂസഫ് രംഗത്ത് വന്നത്.
‘ഏറ്റവും ദുർബലരായ ബന്ദികളെ മോചിപ്പിച്ചതിന് ശേഷം, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ഹമാസിന് സമയപരിധി നൽകണം. അതിൽ അവർ പരാജയപ്പെട്ടാൽ, ഇസ്രായേൽ ജയിലുകളിലുള്ള ഹമാസ് ഭീകരരെ കൂട്ടത്തൊടെ വധിക്കണം. ഷെയ്ഖ് ഹസൻ യൂസഫിനെയും ഇതിൽ നിന്ന് മാറ്റി നിർത്തേണ്ട കാര്യമില്ല’…മൊസാബ് ഹസൻ യുസഫ് എക്സിൽ പങ്കുവെച്ച് വീഡിയോയിലൂടെ വ്യക്തമാക്കി.
‘ഹമാസ് മനഃശാസ്ത്രപരമായ യുദ്ധം നടത്തുകയാണ്. ശിശുക്കളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് മനുഷ്യകവചം ഉണ്ടാക്കി എല്ലാവരയും ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്. വംശഹത്യ നടത്തുകയും ഇരവാദം കളിക്കുകയുമാണ്. ഇസ്രായേൽ ബന്ദികൾക്ക് പകരമായി ആയിരക്കണക്കിന് കൊലപാതകികളെ തെരുവിലേക്ക് തിരികെ കൊണ്ടവരാനാണ് ഹമാസിന്റെ ശ്രമം . കൊലപാതകികളെ തെരുവിലിറക്കുന്നത് മറ്റ് നിരപരാധികളുടെ മരണത്തെയാണ് അർത്ഥമാക്കുന്നത്’… എക്‌സിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റ് 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ യൂസഫ് പറയുന്നു.
കുറ്റവാളികളും ക്രൂരന്മാരും തീവ്രവാദികളും ശിക്ഷിക്കപ്പെടണം, ഇസ്രായേൽ വിട്ടുവീഴ്ച ചെയ്യരുത്. നിരപരാധികളായ സാധാരണക്കാരെ മോചിപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞ ആഴ്‌ചയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്ന് താൻ മനസ്സിലാക്കുന്നു. ബന്ദി രക്ഷാ ദൗത്യത്തിൽ നിന്ന് ഇസ്രായേൽ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആക്രമണാത്മക സമീപനം സ്വീകരിക്കണമെന്നും യൂസഫ് ആവശ്യപ്പെടുന്നു.
ഇസ്രായേലിൽ തടവിലുള്ള ആയിരക്കണക്കിന് ഹമാസ് ഭീകരരെ ഉപയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കണം. ഇബ്രാഹിം ഹമീദ്, അബ്ദുല്ല അക്ബർ കുഡി തുടങ്ങിയ ഭീകരർക്ക് വധശിക്ഷ നൽകുകയും ബന്ദികളാക്കിയവരെ തിരിച്ചയക്കാൻ സമയപരിധി നിശ്ചയിക്കുകയും വേണം. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, ഇസ്രായേൽ ജയിലിൽ വെച്ച് ഉന്നത ഹമാസ് നേതാക്കളെ വധിക്കണം. ഹമാസിന്റെ ഉന്നത നേതാവിനെ വധിക്കൂ എന്ന് പറയുമ്പോൾ ഞാൻ അർത്ഥമാക്കുന്നത് ഹമാസ് പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനായ എന്റെ സ്വന്തം പിതാവിനേയും കൂടിയാണ്. ഈ യുദ്ധത്തിൽ ഒരു പരിഗണനയുടെയും ആവശ്യമില്ല യൂസഫ് പറഞ്ഞു.
15 വർഷം മുമ്പ് തനിക്ക് തെറ്റ് പറ്റിയെന്നും അന്ന് പിതാവ് ഷെയ്ഖ് ഹസൻ യൂസഫിന്റെ ജീവൻ രക്ഷിച്ചെന്നും യൂസഫ് പറഞ്ഞു. അയാളുടെ പ്രവൃത്തികൾക്ക് അയാൾ മരിക്കേണ്ടതായിരുന്നു. ഞാൻ അയാളുടെ ജീവൻ രക്ഷിച്ചു. കാര്യങ്ങൾ മാറിയില്ല, കാര്യങ്ങൾ കൂടുതൽ വഷളായി യുസഫ് വീഡിയോയിലൂടെ ആഞ്ഞടിച്ചു.
ഒക്‌ടോബർ 31-ന് മൊസാബ് ഹസൻ യൂസഫ് ഇന്ത്യക്കാരെ അഭിനന്ദിക്കുകയും ഹമാസ് ഭീകരർക്കെതിരെ അണിനിരന്ന ഹിന്ദു സമൂഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. സൺ ഓഫ് ഹമാസ് എന്ന പുസ്തകത്തിലൂടെയാണ് ആഗോള തലത്തിൽ അദ്ദേഹം പ്രശസ്തനായത്. 2000-കളുടെ തുടക്കത്തിൽ രണ്ടാം ഇൻതിഫാദയ്‌ക്കിടെ ഭീകരാക്രമണങ്ങൾ തടയുന്നതിൽ ഷിൻ ബെറ്റിനെ സഹായിക്കാനുള്ള യൂസഫിന്റെ ശ്രമങ്ങൾക്ക്, “ഗ്രീൻ പ്രിൻസ്” എന്ന് വിളിപ്പേരും അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.