സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് നിലവിളക്കിന് പകരം പ്ലാസ്റ്റിക് എൽഇഡി ചിരാത് തെളിയിച്ച സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. വെള്ളമൊഴിച്ച് ചിരാത് കത്തിച്ചത് ശാസ്ത്രീയ മികവ് എന്നാണ് കൊട്ടിഘോഷിക്കുന്നത്. എന്നാൽ, ഇത് ആമസോണിൽ 299 രൂപയ്‌ക്ക് വാങ്ങാൻ കഴിയുന്ന മൂല്യമില്ലാത്ത ചൈനാ പ്ലാസ്റ്റിക് സാധനമാണെന്നും സന്ദീപ് വാചാസ്പതി പറഞ്ഞു. ഫിസിക്സ് അദ്ധ്യാപകന്റെ കണ്ടു പിടിത്തം എന്ന നിലയിൽ സ്പീക്കർ ഷംസീർ അടക്കമുള്ളവർ അതിശയത്തോടെ കാണുന്ന ചിരാത് ഉത്തരേന്ത്യയിലെ തെരുവോരങ്ങളിൽ കാണാൻ കഴിയുന്ന സാധനമാണെന്നും അദ്ദേഹം വ്യകതമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിജെപി വക്താവ് സന്ദീപ് വാചാസ്പതി പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനം നിലവിളക്ക് തെളിയിക്കുന്നതിന് പകരം വെള്ളമൊഴിച്ച് ചിരാത് കത്തിച്ച് നടത്തിയത് സ്പീക്കർ ഷംസീറും സയൻസ് ഏതാ സവാള വട ഏതാ എന്ന് തിരിച്ചറിയാത്ത ചില ചാനൽ പ്രവർത്തകരും എന്തോ മഹാ സംഭവമായി ആഘോഷിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സത്യത്തിൽ കേരളത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് തീരാക്കളങ്കമാണ് ഈ സർക്കാരും അവരുടെ കുഴലൂത്തുകാരുമായ മാദ്ധ്യമങ്ങളും. ആമസോണിൽ 299 രൂപയ്‌ക്ക് 12 എണ്ണവും ഫ്ലിപ്പ്കാർട്ടിൽ 349 രൂപയ്‌ക്ക് 18 എണ്ണവും കിട്ടുന്ന കൂതറ ചൈനാ പ്ലാസ്റ്റിക് സാധനത്തിനെയാണ് ടെമ്പർ ഷംസീറും മാധ്യമങ്ങളും പുരപ്പുറത്ത് കയറി നിന്ന് പുകഴ്‌ത്തുന്നത്. സ്പീക്കറും മാധ്യമ പ്രവർത്തകരും ഒക്കെ ഫിസിക്സിൽ പാണ്ഡിത്യം ഉള്ളവരാകണമെന്ന് നിർബന്ധമില്ല. പക്ഷേ ശാസ്ത്ര മേളയുടെ സംഘാടകർക്ക് അത് ഒഴിച്ചു കൂടാൻ പറ്റാത്ത യോഗ്യതയായിരിക്കണം. നേതാക്കളെയും മാധ്യമ പ്രവർത്തകരേയും ശാസ്ത്ര ബോധമുള്ളവർക്ക് മുൻപിൻ പൊട്ടൻ കളിപ്പിച്ചത് ആരായാലും അവർക്കെതിരെ കർശന നടപടി ആവശ്യമുണ്ട്.
തിരുവനന്തപുരം വാഴമുട്ടം ഹൈസ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ കെ.വി ഷാജിയുടെ കണ്ടുപിടുത്തം എന്ന നിലയിലാണ് മാദ്ധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചത്. രണ്ട് കാരണങ്ങൾ കൊണ്ട് ശാസ്ത്രമേളയുടെ സംഘാടകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. ഉത്തരേന്ത്യയിലെ തെരുവോരത്ത് പോലും വാങ്ങാൻ കിട്ടുന്ന ഒരു ഉത്പന്നത്തെ വലിയ കണ്ടുപിടുത്തം എന്ന നിലയിൽ അവതരിപ്പിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിച്ചതാണ് ആദ്യ കുറ്റം. രണ്ടാമത്തെ കുറ്റം ശാസ്ത്ര സിദ്ധാന്തം എന്ന നിലയിൽ മണ്ടത്തരം അവതരിപ്പിച്ചതാണ്. വെള്ളത്തെ സെൻസറായി ഉപയോഗിച്ചാണ് ഈ പ്ലാസ്റ്റിക് ചിരാതിൽ എൽ.ഇ.ഡി ബൾബ് കത്തിക്കുന്നത്. വെള്ളത്തിന്‍റെ ആദ്യ തുള്ളി വീഴുമ്പോള്‍ തന്നെ ബൾബ് കത്തുന്നതായി ദൃശ്യങ്ങള്‍ സൂക്ഷിച്ചു നോക്കിയാൽ മനസിലാകും.
സെൻസർ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ ഒന്നാം നമ്പർ കേരളത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സോഡിയം, കാത്സ്യം, മഗ്നീഷ്യം എന്നീ ലവണങ്ങൾ ഉള്ള വെള്ളം ചാലകമായി പ്രവർത്തിച്ച് വൈദ്യുത സർക്യൂട്ട് പൂർത്തിയായി ബൾബ് കത്തും. ശാസ്ത്രത്തെ ഇത്ര ഉളുപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന ‘ഈ പ്രതിഭകള്‍’ ‘ആദരം’ അർഹിക്കുന്നുണ്ട്. ലോകം മുഴുവൻ ഗ്രീൻ എനർജിയുടെ പിറകേ പോകുമ്പോഴാണ് ‘ഖേരളാ സാസ്ത്രഞ്ജർ’ പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് എന്തോ വലിയ സംഭവമാണെന്ന് സ്വയം ധരിച്ച് മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത്. നിലവിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന പരുത്തി നൂലോ എണ്ണയോ തീപ്പട്ടി കോലോ ഒന്നും പാരിസ്ഥിതിക മലിനീകരണം നടത്തുന്നില്ല. കോടിക്കണക്കിന് വർഷമായി ഭാരതീയർ ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങളും അറിവുകളുമാണ് സനാതനം. പ്രകൃതി സംരക്ഷണമാണ് ഏറ്റവും വലിയ സനാതന മൂല്യം. അതിന് പകരം വെക്കാൻ അന്തം കമ്മി ലോജിക്കിലുള്ള ചൈനാ നിർമ്മിതി പോരാതെ വരും.
നിലവിളക്ക് തെളിയിക്കുക എന്ന പിന്തിരിപ്പൻ ഇടപാടിന് പകരം വെക്കാൻ സയിന്‍റിഫിക് ടെമ്പർ തേടി നടക്കുന്നതിനിടെ ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്ക് സമയം. പി.വിയുടെ വീടിനടുത്തായതിനാൽ വി.സി സ്ഥാനം വരെ കിട്ടുന്ന നാടാണ് ഇതെന്നും അറിയാം. എങ്കിലും ഒരു അപേക്ഷയുണ്ട്. വരും തലമുറയെ എങ്കിലും വെറുതേ വിടണം. കേരളത്തിന് വെളിയിലും ലോകമുണ്ടെന്നും അവിടെയൊക്കെ അതി സമർത്ഥരായ വിദ്യാർത്ഥികള്‍ പഠിച്ചിറങ്ങുന്നുണ്ടെന്നും ഓർമ്മ വേണം. അവരുടെ മുന്നിലേക്ക് ശാസ്ത്രീയമായ കണ്ടുപിടുത്തം എന്ന് പറഞ്ഞ് കൂതറ ചൈനാ പ്ലാസ്റ്റിക്കുമായി നമ്മുടെ കുഞ്ഞുങ്ങളെ ഇറക്കി വിടരുത്. അവർ സ്വന്തം നിലയ്‌ക്ക് കണ്ടുപിടുത്തങ്ങൾ നടത്തട്ടെ. ഇത്തരം മണ്ടത്തരങ്ങളുടെ പ്രചാരകരായി നേതാക്കൾ തന്നെ ഇറങ്ങിത്തിരിക്കുമ്പോൾ നാണം കെടുന്നത് ഒരു നാട് മുഴുവനാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വഞ്ചകൻമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉദ്ഘാടകനായ സ്പീക്കർ ഷംസീർ തന്നെ മുൻകൈ എടുക്കണം. അല്ലായെങ്കിൽ ‘ഫുട് പാത്ത് കണ്ടുപിടുത്തങ്ങൾ’ ശാസ്ത്രമേളയിൽ കയറി നിരങ്ങും.