കൊച്ചി: ഐഎൻഎസ് വിക്രാന്ത് കാണണമെന്ന ആഗ്രഹം സുരേഷ് ഗോപി സഫലീകരിച്ച് നൽകിയതിൽ സന്തോഷം പങ്കുവച്ച് പ്രൊഫ. എംകെ സാനു. തനിക്ക് പേരക്കുട്ടിയെ പോലെയാണ് സുരഷേ ഗോപിയെന്ന് സാനുമാഷ് പ്രതികരിച്ചു.
‘സുരേഷ് ഗോപിയുടെ അമ്മ എന്റെ വിദ്യാർത്ഥിനിയായിരുന്നു. സുരേഷുമായുള്ള എന്റെ വ്യക്തി ബന്ധത്തിന് ഇതുവരെയും യാതൊരു ഉലച്ചിലും സംഭവിച്ചിട്ടില്ല. ഏറെ വാത്സല്യത്തോടെ ഞാൻ കാണുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ആ ബന്ധത്തിന് ഒരിക്കലും ഉലച്ചിലുണ്ടാകില്ല.’ സാനുമാഷ് പറഞ്ഞു.
ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കണണമെന്ന സാനുമാഷിന്റെ ആഗ്രഹം കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപി നിറവേറ്റിയത്. സുരേഷ് ഗോപി, സാനുമാഷ്, സി.ജി രാജഗോപാൽ, പി. രാമചന്ദ്രൻ എന്നിവർ ചേർന്ന് ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ഐഎൻഎസ് വിക്രാന്തിലെത്തി. സാനുമാഷിനോടൊപ്പം സുരേഷ് ഗോപി വിക്രാന്ത് സന്ദർശിച്ചു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ നടൻ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. സാനുമാഷിന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.