എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിചാരണ ജനുവരിയിൽ ആരംഭിക്കും. ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഷാരൂഖിന്റേത് ഭീകരപ്രവർത്തനമാണെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചി എൻഐഎ കോടതിയിൽ സെപ്റ്റംബർ അവസാനമാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ജനങ്ങളെ ഭീതിയിലാക്കുകയായിരുന്നു ലക്ഷ്യം. ഓൺലൈൻ വഴി പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവാദമത പ്രചാരകരെ ഷാരൂഖ് സ്ഥിരമായി പിന്തുടരുകയും പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ഇയാളുടേത് ഭീകരപ്രവർത്തനമാണെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിലും ഷാരൂഖ് മാത്രമാണ് പ്രതിയെന്ന കണ്ടെത്തലിലാണ് എൻഐഎ. അന്വേഷണത്തിന്റെ ഡൽഹിയിൽ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി വൺ കോച്ചിൽ കയറിയായിരുന്നു തീവെപ്പ്. രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് എടുത്തു ചാടിയ മൂന്ന് പേർ മരിച്ചിരുന്നു. റെയിൽവേ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴുള്ള സംഭവത്തിന് ട്രെയിനിൽ ഉണ്ടായിരുന്നവരാണ് പ്രധാന ദൃക്‌സാക്ഷികൾ ഇവരെ വിസ്തരിക്കും. ശാസ്ത്രീയ തെളിവുകളും കേസിൽ പ്രധാനമാണ്.