ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പ്രതിബദ്ധതയുടെയും അർപ്പണബോധത്തിന്റെയും ഉദാഹരണമാണ് വിരാട് കോലി. കായികരംഗത്തേക്ക് തന്റെ മകൻ എന്നെങ്കിലും കടന്നുവന്നാൽ അവനോട് വിരാട് കോലിയെ മാത്യകയാക്കാൻ പറയുമെന്നും ലാറ പറഞ്ഞു. ലോകകപ്പിൽ കോലിയുടെ പ്രകടനത്തെ വിമർശിക്കുന്നവരോട് കോലിയുടെ വ്യക്തിഗത പ്രകടനം ഇന്ത്യയെ തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് ഒരു മകനുണ്ട്, എന്റെ മകന് എന്നെങ്കിലും കായികമേഖലയിലേക്ക് വരാൻ തോന്നിയാൽ ഞാൻ കോലിയുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും പറ്റിയുള്ള ഉദാഹരണങ്ങൾ അവന് പറഞ്ഞ് നൽകും. ലോകത്തിലെ ഏറ്റവും മികച്ച കായികതാരമാകാൻ കോലിയെ മാതൃകയാക്കാനും ഞാനവനോട് പറയും. ക്രിക്കറ്റിന്റെ മുഖച്ഛായയെ മാറ്റാൻ വിരാട് കോലിയ്‌ക്ക് സാധിച്ചു. ഓരോ മത്സരങ്ങൾക്ക് വേണ്ടിയും വിരാട് തയ്യാറെടുക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. കളിക്കളത്തിലെ വിരാടിന്റെ അച്ചടക്കവും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. – കൊൽക്കത്തയിൽ നടന്ന ടൈഗർ പട്ടൗഡി സ്മാരക പ്രഭാക്ഷണത്തിൽ ലാറ പറഞ്ഞു.
2023 ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പിന്നിൽ വിരാട് കോലിയുടെ സംഭാവനകളുണ്ട്. എന്നാൽ താരത്തിനെ വിമർശിക്കുന്നവർ ഇതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല. ടീമിന്റെ വിജയത്തിന് ഓരോ താരങ്ങളുടെയും പങ്ക് വലുതാണ്. ടീമിന്റെ വിജയത്തിനൊപ്പം തന്നെ വ്യക്തിഗത വിജയവും പ്രാധാന്യമർഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന താരം എന്നീ റെക്കോർഡുകൾ 2023ലെ ഏകദിന ലോകകപ്പിൽ വിരാട് കോലി സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡുകളാണ് താരം മറികടന്നത്.