ടെൽ അവീവ്: ലക്ഷ്യം കൈവരിക്കും വരെ ഹമാസിനെതിരായ യുദ്ധം തുടരുമെന്ന് വ്യക്തമാക്കി ഇസ്രോയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളാക്കിയ അവസാനത്തെ പൗരനെയും വിട്ടുകിട്ടും വരെ യുദ്ധം ചെയ്യുമെന്നും ഭീകര സംഘടനയായ ഹമാസിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിടേവളയ്ക്ക് ശേഷം ഹമാസിനെതിരായ സമ്പൂർണ വിജയത്തിനായി സൈന്യം തയ്യാറെടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് ശേഷം ഇസ്രായേൽ യുദ്ധം പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ പല ഭൂഖണ്ഡങ്ങളിലെയും ഹമാസ് ഭീകരരെ ഇല്ലായ്മ ചെയ്യാൻ കഴിയും. അത്തരത്തിലൊരു പ്രതിരോധമാണ് ഇസ്രായേൽ തീർക്കുന്നത്. ഇതിനിടെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്ന കരാർ വ്യവസ്ഥ പാലിച്ചില്ലെന്നും ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണ നടത്തിയെന്നും നെതന്യാഹു പറഞ്ഞു. ഇനിയും 20 സ്ത്രീകളെയാണ് ഹമാസ് വിട്ടയക്കാനുള്ളത്.