ന്യൂഡൽഹി: ഭാരതീയ വ്യോമസേന ഇതിനകം തന്നെ 97 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് മെയിന്റനൻസ് കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വിഭാസ് പാണ്ഡെ. പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് നാം പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുഖോയ് 30ന്റെ പുനർനിർമ്മാണത്തിനും സ്പെയർപാർട്സുകൾ നിർമ്മിക്കുന്നതിനും സൈന്യം ആശ്രയിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിനെയാണ്. ഇതിനിടെ റഷ്യ-യുക്രയ്ൻ യുദ്ധം സംഭവിച്ചുവെങ്കിലും നിർമ്മാണത്തെ യാതൊരു രീതിയിലും ബാധിച്ചിരുന്നില്ല. ആയുധ നിർമ്മാണത്തിൽ 97 ശതമാനം സ്വയംപര്യാപ്തതയും നേടാൻ വ്യോമസേനയ്‌ക്ക് കഴിഞ്ഞു. നാം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും പാണ്ഡെ ഓർമ്മിപ്പിച്ചു.
നിലവിൽ ആയുധങ്ങളുടെ സ്‌പെയർ പാർട്‌സുകൾ നിർമ്മിക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയെ കുറച്ചുകൂടി തദ്ദേശീയ വത്കരിക്കേണ്ടതുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും വേണ്ടവിധം കൈകാര്യം ചെയ്യാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് അടക്കമുള്ള ആയുധ നിർമ്മാണ കമ്പനികൾക്കായി. റഷ്യയുടെ യാതൊരു സഹായവും ഇല്ലാതെയാണ് മിഗ് 29 നവീകരണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
90കളിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്കു ശേഷം ആരംഭിച്ച തദ്ദേശീയവത്കരണം ഭാരതത്തിൽ ഇന്ന് 97 ശതമനം പൂർത്തിയാക്കിയെന്നും വിഭാസ് പാണ്ഡെ കൂട്ടിച്ചേർത്തു.















