ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ സ്വന്തം പേരിൽ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന നേട്ടമാണ് ഋതുരാജിന് സ്വന്തമായത്. അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ-ഓസീസ് ടി20 പരമ്പരയിൽ 55.75 ശരാശരിയിൽ 223 റൺസാണ് താരം നേടിയത്.
2021-ൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 218 റൺസ് നേടിയ ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിലിന്റെ റെക്കോർഡാണ് പഴങ്കഥയായത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായെങ്കിലും ഗപ്റ്റിലിന്റെ റെക്കോർഡ് മറികടക്കാൻ ഋതുരാജിനായി. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഋതുരാജ്. വിരാട് കോലിയും കെ എൽ രാഹുലുമാണ് താരത്തിന് മുന്നിലുള്ളത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ റണ്ണൊന്നും നേടാനാകാതെ ഋതുരാജ് മടങ്ങി. രണ്ടാം മത്സരത്തിൽ 58 റൺസും മൂന്നാം മത്സരത്തിൽ 123 റൺസും നാലാമത്തേതിൽ 32 റൺസും താരം നേടിയിരുന്നു.