ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കി എൻഐഎ. നോർത്ത്, സൗത്ത്, സെൻട്രൽ തുടങ്ങി ജമ്മുകശ്മീരിലെ പലയിടങ്ങളിലും എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. പാകിസ്താൻ ഭീകരവാദികളുടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.
മേഖലയിലെ വിവിധയിടങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കളെ പുതിയ നെറ്റ്‌വർക്കുകളുടെ ഭാഗമാക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തി വരുന്നത്. ജമ്മുകശ്മീരിലെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ പിന്തുണയുള്ള ഭീകരവാദ സംഘടനകൾ സ്റ്റിക്കി ബോംബുകൾ, ഐഇഡികൾ, ചെറിയ ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.
ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പുതിയ പേരിൽ തീവ്ര സ്വഭാവമുള്ള സംഘടനകൾ രൂപീകരിക്കാൻ ഭീകരർ ശ്രമിച്ചിരുന്നു. ദ റെസിസ്റ്റൻസ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ജമ്മു കശ്മീർ, മുജാഹിദീൻ ഗസ്വത്-ഉൽ-ഹിന്ദ് തുടങ്ങി ഒട്ടനവധി സംഘടനകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ നിരോധിത ഭീകരവാദ സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ-മുജാഹിദ്ദീൻ, അൽ-ഖ്വയ്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി എൻഐഎ അറിയിച്ചു.