ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ക്യാപ്റ്റൻ ഗീതികാ കൗൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ മെഡിക്കൽ ഓഫീസറായി സ്‌നോ ലെപ്പേർഡ് ബ്രിഗേഡിലെ ഗീതികയെ കരസേന നിയമിച്ചു. ഇന്ത്യ-പാക് നിയന്ത്രണരേഖയിലാണ് സിയാച്ചിൻ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും വലിയ മഞ്ഞുമലയാണ് സിയാച്ചിൻ.
ചരിത്രത്തിലാദ്യമായാണ് കരസേനയുടെ വനിതാ ഓഫീസർ സിയാച്ചിനിൽ നിയോഗിക്കപ്പെടുന്നത്. ഇന്ത്യൻ സൈന്യവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും സംയുക്തമായി മൊബൈൽ ബേസ് ടവർ സ്‌റ്റേഷൻ സ്ഥാപിച്ചതാണ് നിർണായക തീരുമാനത്തിലേക്ക് നയിച്ചത്. ഒക്ടോബർ ആറിനായിരുന്നു ടവർ സ്ഥാപിക്കപ്പെട്ടത്. ഇതോടെ സിയാച്ചനിൽ മൊബൈൽ വഴിയുള്ള ആശയവിനിമയം സാധ്യമായി. 15,500 അടിക്ക് മുകളിലുള്ള പ്രദേശത്ത് ആശയവിനിമയം എളുപ്പമാക്കാൻ ബേസ് ട്രാൻസീവർ സ്റ്റേഷൻ (ബിടിഎസ്) സഹായകരമായി.
കഴിഞ്ഞ ദിവസമായിരുന്നു ഭാരതീയ നാവിക സേന ഒരു വനിതാ ഓഫീസറെ നേവിയുടെ കപ്പലിൽ കമാൻഡന്റായി നിയോഗിച്ചത്. ലെഫറ്റനന്റ് കമാൻഡർ പ്രേരണാ ദ്യോസ്തിലിനെ ഐഎൻഎസ് ത്രിംകദിലെ കമാൻഡിംഗ് ഓഫീസറായാണ് നിയോഗിച്ചത്. ലെഫറ്റനന്റ് കേഡർ പ്രേരണയ്‌ക്ക് നേരത്തെ സമുദ്രനിരീക്ഷണ വിമാനത്തിലായിരുന്നു ചുമതല. രാജ്യത്തെ ദുർഘടമായ മേഖലകളിൽ സുരക്ഷയൊരുക്കാനും വനിതകളെത്തുന്നുവെന്നത് ഭാരതത്തിന്റെ നാരീശക്തിയെ സൂചിപ്പിക്കുന്നു.