ന്യൂഡൽഹി: 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം രാജ്യത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. കഴിഞ്ഞ വർഷം രാജ്യമൊട്ടാകെ 468 കേസുകൾ ഗാർഹിക പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ ഇതിൽ 376 കേസുകളും കേരളത്തിൽ നിന്നാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. പട്ടികയിൽ കേരളത്തിന് പിന്നിലുള്ളത് ത്സാർഖണ്ഡും(67) മദ്ധ്യപ്രദേശു(10)മാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ വിരലിലെണ്ണാവുന്ന കേസുകളാണ് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്.
ഭർത്താവിന്റെയോ ഭർത്തൃകുടുംബത്തിന്റെ ക്രൂരതയുമായി ബന്ധപ്പെട്ട് 5,094 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ സംസ്ഥാനത്ത് 12 മരണങ്ങളുണ്ടായി. രാജ്യമാകെയുള്ള ആത്മഹത്യകളിൽ കേരളം നാലാമതാണ്. രാത്രി കാലങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ കേരളം മൂന്നാമതാണെന്നും റിപ്പോർട്ട് പറയുന്നു.