ന്യൂഡൽഹി: ഡോ. ബി. ആർ അംബേദ്ക്കറുടെ ചരമ ദിനത്തിൽ പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതു ഇന്ത്യയെ വാർത്തെടുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് ബാബാസാഹേബ്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ അദ്ദേഹം അബലരുടെ ക്ഷേമത്തിനായി തന്റെ ജീവിതം മാറ്റി വച്ചിരുന്നു. മഹാപരിനിർവാണ ദിനമായ ഇന്ന് അദ്ദേഹത്തെ നാം എല്ലാവരും ബഹുമാനപൂർവ്വം ഓർക്കുന്നു. ബാബാ സാഹേബിന് പ്രണാമങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഡോ. ബി. ആർ. അംബേദ്ക്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു. ശക്തമായ ഭരണഘടന നിർമ്മിച്ചതിൽ ഡോ. ബി. ആർ അംബേദ്ക്കറിന്റെ പങ്ക് വരും തലമുറകൾക്ക് മറക്കാൻ കഴില്ലെന്നും രാജ്യത്തിന്റെ പുരോഗതിക്കും മനുഷ്യാവകാശത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ലോക്സഭാ സ്പീക്കർ പറഞ്ഞു. ബാബാ സാഹേബിന്റെ ചിന്തകൾ ഒരുപാട് ആളുകൾക്കാണ് പ്രചോദനമേകുന്നത്. രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയവും മറക്കാനാകാത്തതുമാണ്. രാജ്യത്തിനായി ജീവിതം സമർപ്പിച്ച മഹത് വ്യക്തിയെ വണങ്ങുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.
1891 ഏപ്രിൽ 14-നാണ് ഡോ.ബി. ആർ അംബേദ്ക്കർ ജനിച്ചത്. സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങൾ പിന്തുണയ്ക്കുന്നതിനും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ അവകാശങ്ങൾ നേടി കൊടുക്കാനും മരണം വരെ പോരാടിയ അദ്ദേഹം 1956 ഡിസംബർ 6-നാണ് വിട പറഞ്ഞത്.