തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപം രാഷ്‌ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി മാതൃശക്തി കൂട്ടായ്മ. സരസ്വതി ദേവീക്ഷേത്രത്തോട് ചേർന്ന് നവകേരള സദസിന്റെ സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിരിക്കുകയാണ് പാർട്ടി. സംഘാടകസമിതി ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാതൃശക്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നത്.
കഴിഞ്ഞ മാസം 18ന് ആരംഭിച്ച നവകേരളാ സദസിന്റെ ഭാഗമായാണ് പൂജപ്പുര സരസ്വതി മണ്ഡപത്തെ സിപിഎം സംഘാടക സമിതി ഓഫീസാക്കിയത്. ഫ്‌ളക്‌സുകളും ബോർഡുകളും വച്ച് മറച്ചാണ് മണ്ഡപത്തെ സിപിഎം സംഘാടക സമിതി ഓഫീസ് ആക്കിയത്. ശബരിമല മണ്ഡല കാലത്ത് അയ്യപ്പഭക്തർ ഭജനയും പൂജയും നടത്തുന്നയിടത്താണ് സിപിഎമ്മിന്റെ കയ്യേറ്റം. ഇതിനെതിരെയാണ് മാതൃശക്തി കൂട്ടായ്മ പ്രതിഷേധമുയർത്തിയത്.
അതേസമയം സിപിഎമ്മിന്റെ നടപടിക്കെതിരെ ഭക്തർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് ഭക്തർ പറയുന്നു.















