ന്യൂഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട 10 ബിജെപി എംപിമാർ രാജി സമർപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് രാജി നൽകിയത്. പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നേരിട്ടെത്തി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
മദ്ധ്യപ്രദേശിൽ നിന്നും കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരെക്കൂടാതെ രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പഥക് എന്നിവരാണ് രാജി സമർപ്പിച്ചത്. ഛത്തീസ്ഗഡിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അരുൺ സാവോയും മുതിർന്ന നേതാവ് ഗോമതി സായിയും ലോക്സഭാംഗത്വം രാജിവച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, കിരോഡി ലാൽ മീണ എന്നിവരാണ് രാജിനൽകിയത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സംസ്ഥാനങ്ങളിൽ വൻ വിജയം കരസ്ഥമാക്കുകയും രണ്ട് സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റം നടത്തുകയും ചെയ്തിരുന്നു. പാർട്ടിയുടെ പ്രകടനം വിലയിരുത്താനും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനും ഡൽഹിയിൽ പാർട്ടിയുടെ വിവിധ തല യോഗങ്ങൾ നടക്കുകയാണ്. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലാണ് യോഗങ്ങൾ.