എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ നിർണായക വിധി നാളെ. മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് നാളെ വിധി വരുന്നത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നെന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനുമതിയില്ലാതെ പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചാൽ അത് തന്റെ ഭാവിക്ക് ദോഷമായി ബാധിക്കുമെന്നും മെമ്മറി കാർഡ് പരിശോധിച്ചത് കോടതി ഉത്തരവില്ലാതെയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.