കോഴിക്കോട്: മുഗൾ ചരിത്രം പഠിപ്പിക്കുന്നത് ഒഴിവാക്കിയതിൽ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. പാഠ പുസ്തകത്തിൽ നിന്നും മുഗൾ ഭരണാധികാരികളുടെ ചരിത്രം ഒഴിവാക്കിയത് തെറ്റായെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷംസീർ. സിപിഎമ്മിന്റെ രാഷ്‌ട്രീയ വേദികളിലെ സ്ഥിരം പല്ലവികളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മുഴച്ചുനിന്നത്.
മുഗളൻമാർ വർഗീയതയുണ്ടാക്കാൻ ശ്രമിച്ചെന്ന കാരണം പറഞ്ഞാണ് അത് ഒഴിവാക്കിയത് എന്നാൽ മുഗളൻമാർ മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും, ശ്രമിച്ചിരുന്നെങ്കിൽ ഗംഗാസമതലത്തിൽ മുഴുവൻ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നുമാണ് ഷംസീറിന്റെ വാദം. എന്നാൽ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത് അങ്ങനെയല്ല. മുഗൾ ഭരണകാലത്ത് മതപരിവർത്തനവും ഹൈന്ദവ ക്ഷേത്രങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു എന്നാണ്.
രാഷ്‌ട്രീയ ചായ് വോടെ സംസാരിക്കാൻ പാടില്ലാത്ത പദവിയാണ് സ്പീക്കറുടേത്. ഈ നില മറന്നാണ് ഷംസീറിന്റെ വാക്കുകൾ. സിപിഎം വക്താവിനെ പോലെയായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളെയെല്ലാം തന്നെ അദ്ദേഹം മോശമായി ചിത്രീകരിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ സ്വച്ഛഭാരത് പദ്ധതിയെ വിമർശിച്ചുകൊണ്ടാണ് സ്പീക്കർ പ്രസംഗം ആരംഭിച്ചത് തന്നെ.
ഗാന്ധിജിയുടെ കണ്ണട വേണം, ആദർശം വേണ്ട എന്ന നിലപാടാണ് പദ്ധതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ കേന്ദ്രം ജനങ്ങളെ കലഹിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഷംസീർ ആരോപണം ഉയർത്തി.
പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയെയും മൗലാന അബ്ദുൾ കലാം ആസാദിനെയും ഒഴിവാക്കിയെന്ന് വ്യാജ നിർമ്മിതി പോലും അദ്ദേഹം മുന്നോട്ടുവയ്ച്ചു. ഭാരതത്തിൽ ദേശീയതയ്‌ക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുന്നു. ഇസ്രായേലിൽ ജൂതദേശീയത, ഇറാനിൽ ഷിയാ മുസ്ലിം, തുർക്കിയിൽ സുന്നി മുസ്ലിം എന്നെഴുതുന്നതുപോലെ ഇന്ത്യയിൽ ഹിന്ദുദേശീയത എന്നാക്കാനാണ് ശ്രമം. രാജ്യം അപകടകരമായ സാഹചര്യത്തിലേക്ക് പോകുകയാണ്, എന്നല്ലാമായിരുന്നു സ്പീക്കറുടെ കലോത്സവവേദിയിലെ പ്രസംഗം.
അതെ സമയം സ്കൂൾ കലോത്സവ വേദി സ്പീക്കർ രാഷ്‌ട്രീയ – വിദ്വേഷ പ്രസംഗത്തിനുള്ള വേദിയാക്കിമാറ്റിയെന്ന് ആരോപണം ഉയർന്നു. വിദ്യാർത്ഥികളെയും, അധ്യാപകരെയും മുന്നിൽ കിട്ടിയപ്പോൾ തന്റെ പതിവ് രാഷ്‌ട്രീയ പ്രസംഗ ശൈലിയിലേക്ക് ഷംസീർ കടന്നുവെന്നാണ് ആരോപണം.