തിരുവനന്തപുരം: സംസ്ഥാനത്തെ പെരുകുന്ന കടക്കെണിക്ക് പിന്നാലെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളും ആഡംബരവും ചുരുങ്ങുന്നു. ഇത്തവണ മുഖ്യ വേദിക്ക് മാത്രമാകും പന്തൽ. ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലത്ത് നടക്കുന്ന കലോത്സവത്തിന് ആശ്രാമത്തെ പ്രധാന വേദി മാത്രമേ പന്തൽ കെട്ടി ക്രമീകരിക്കുയുള്ളൂവെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇത്തവണ കൊല്ലത്ത് 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ 16 വേദികളും പൊതുവിദ്യാലയങ്ങളാണ്. ചെലവ് ചുരുക്കുന്നതിന് പുറമേ പരാമവധി പൊതുവിദ്യാലയങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വാദം ഉയരുന്നുണ്ട്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെമെന്റോ നൽകാനാണ് സംഘാടക സമിതിയുടെ തീരുമാനം. സ്പോൺസർമാരുടെ സഹായത്തോടെ 14,000 മെമെന്റോകളാണ് തയ്യാറാക്കുന്നത്. കൂടുതൽ പോയന്റ് നേടുന്ന സ്കൂളുകൾക്കും ജില്ലകൾക്കും 40 ട്രോഫികളും നൽകും.
തേവള്ളി ഗവ. ബോയ്സ് ഹൈസ്കൂളിലാണ് സ്കൂൾ കലോത്സവത്തിന്റെ ഓഫീസ്. സിഎസ്ഐ കൺവെൻഷൻ സെൻറർ, ആശ്രാമം ക്ഷേത്രത്തിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയം, അയത്തിൽ പുളിയത്തുമുക്കിലെ എസ്ആർ ഓഡിറ്റോറിയം, കടപ്പാക്കട സ്പോർട്സ് ക്ലബ്, സോപാനം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സ്കൂളുകൾക്ക് പുറത്തുള്ള വേദികൾ. പ്രധാനവേദിയിൽ ദിവസവും ഒരു സിംഗിൾ മത്സര ഇനവും ഒരു ഗ്രൂപ്പ് ഇനവും ഉണ്ടാകും. നാടകമത്സരങ്ങൾ സോപാനം ഓഡിറ്റോറിയത്തിലാണ്. പങ്കെടുക്കുന്നവർക്കുള്ള താമസസൗകര്യവും പരമാവധി സ്കൂളുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി നഗരത്തിലെ 12 സ്കൂളുകൾ കണ്ടെത്തിയിട്ടുണ്ട്.