ഭുവനേശ്വർ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് നടത്തിയ വിക്ഷേപണം വിജയകരമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉയർന്ന പ്രവർത്തനക്ഷമതയും സാങ്കേതികത്വത്തെയും നിർവചിക്കുന്ന മാനദണ്ഡങ്ങളെ ഉൾക്കൊള്ളാനും വിജയിക്കാനും അഗ്നി-1 ന് കഴിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ ജൂൺ മാസത്തിലും ഇതേ പരീക്ഷണം നടത്തിയിരുന്നു.
ഉയർന്ന കൃത്യതയുള്ള മിസൈൽ സംവിധാനമാണ് അഗ്നി-1. അഗ്നി സീരിസ് മിസൈലുകളുടെ വിവിധ വകഭേദങ്ങൾ ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒഡീഷ തീരത്ത് നിന്ന് പുതുതലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന്റെ തുടർച്ചായ മൂന്നാം പരീക്ഷണം സംവിധാനത്തിന്റെ കൃത്യതയും വിശ്വാസ്യതയും വർദ്ധിപ്പിച്ചു.
തുടർന്ന് ഡിസംബറിൽ 5,000 കിലോമീറ്റർ വരെ ദൂരത്തിൽ പ്രതിരോധം തീർക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലായ അഗ്നി-വി വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്നി 1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3,500 കിലോമീറ്റർ വരെ ദൂരമുണ്ട്. ഇതിനകം തന്നെ ഇവ പ്രതിരോധ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.