ന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ വരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ശത്രുവിൽ നിന്ന് രക്ഷ നേടാനും പ്രതിരോധം ശക്തമാക്കാനുമായി ഡിജിറ്റൽ മാപ്പുകൾ സജ്ജമാക്കുക. ദിശ തെറ്റാതിരിക്കാൻ പൈലറ്റുമാരെ സഹായിക്കാനും ഇവയ്‌ക്ക് കഴിയുമെന്ന് എച്ച്എഎൽ എൻജിനീയറിങ് ആൻഡ് ആർ ആൻഡ് ഡി ഡയറക്ടർ ഡി.കെ സുനിൽ വ്യക്തമാക്കി.
പൈലറ്റുമാർക്ക് അവരുടെ കോക്ക്പിറ്റ് ഡിസ്പ്ലേയിൽ മാപ്പ് പരിശോധിക്കാൻ കഴിയും. ഇത് നാവിഗേഷനെ സഹായിക്കും. 2ഡി, 3ഡി ക്വാളിറ്റിയിൽ മാപ്പ് ലഭ്യമാകും. കുന്നിൻ പ്രദേശത്താണ് പൈലറ്റുമാർ എത്തുന്നതെങ്കിൽ മുന്നറിയിപ്പ് ലഭിക്കും. അതുകൊണ്ട് തന്നെ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ശത്രുക്കളുടെ സൈനിക ഒളിത്താവളങ്ങളെ കുറിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും മുന്നറിയിപ്പുകൾ ഈ സംവിധാനം വഴി ലഭിക്കുമെന്ന് സുനിൽ പറഞ്ഞു.
പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്ത വർദ്ധിപ്പിക്കുന്നതിന് ഡിജിറ്റൽ മാപ്പുകൾ സഹായിക്കും. ആദ്യഘട്ടത്തിൽ യുദ്ധവിമാനങ്ങളിലാകും ഇവ സജ്ജമാക്കുക. ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം ഭൂപടങ്ങൾ സ്വയം നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിമാനങ്ങളിലും ഇവ ഘടിപ്പിക്കും. ഡിജിറ്റൽ മാപ്പിന്റെ എല്ലാ ഹാർഡ്‌വെയറുകളും സോഫ്‌റ്റ്‌വെയറുകളും രാജ്യത്ത് തന്നെയാണ് നിർമ്മിക്കുകയെന്നും സുനിൽ സൂചിപ്പിച്ചു.
അബദ്ധത്തിൽ പോലും ഒരു പൈലറ്റും അതിർത്തി കടക്കില്ല. പൈലറ്റുമാർക്കായി ഡിജിറ്റൽ മാപ്പ് നൽകുന്നതോടെ മാനുവൽ മാപ്പ് സംവിധാനം ഇനിയുണ്ടാകില്ലെന്നും എച്ച്എഎൽ ൻജിനീയറിങ് ആൻഡ് ആർ ആൻഡ് ഡി ഡയറക്ടർ ഡി.കെ സുനിൽ പറഞ്ഞു. ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന് സംഭവിച്ച പോലെ ഇനിയൊരു പൈലറ്റിനും ഇത്തരത്തമൊരു അനുഭവം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് ഇതിന് പിന്നിൽ.
2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ശത്രു ജെറ്റിനെ തകർത്ത ശേഷം വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്നിരുന്നു. ഇതിന് പിന്നാലെ അന്ന് വിംഗ് കമാൻഡറായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാൻ പാകിസ്താൻ സേനയുടെ പിടിയിലായി. മൂന്നു ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്. ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ അതിർത്തിക്കപ്പുറം കടക്കാതിരിക്കാൻ ഡിജിറ്റൽ മാപ്പുകൾ പൈലറ്റുമാരെ സഹായിക്കും.