ഗോരഖ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് വഴി ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ പുതിയ ഇന്ത്യ എന്നാൽ വികസനം എന്നത് മാത്രമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ച വികസനം അതിന് തെളിവാണെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഗോരഖ്പൂരിലെ മഹാദേവ് ജാർഖണ്ഡി ക്ഷേത്രത്തിൽ വിക്ഷിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പ്രദേശത്ത് നിർമ്മിക്കുന്ന 1100 വീടുകളുടെ ഭൂമിപൂജയിലും അദ്ദേഹം പങ്കെടുത്തു. ”രാജ്യത്തൊട്ടാകെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി നാല് കോടിയിലധികം വീടുകൾ നിർമ്മിച്ചു. ഇതിൽ 55 ലക്ഷത്തോളം വീടുകളും യുപിയിലാണ്. അതേപോലെ 10 കോടിയോളം ശുചിമുറികളാണ് പാവപ്പെട്ടവർക്കായി നിർമ്മിച്ച് നൽകിയത്. ഇതിൽ നാല് കോടിയിലധികം ശുചിമുറികൾ നിർമ്മിച്ചത് ഉത്തർപ്രദേശിലാണ്. രാജ്യത്തെ 50 കോടി ജനങ്ങൾക്ക് ആയുഷ്മാൻ യോജനയിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് മാത്രം അഞ്ച് ലക്ഷത്തോളം പേർക്ക് സൗജന്യ ചികിത്സയും, 10 കോടിയോളം പേർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ക്ഷേമപദ്ധതികൾ പരമാവധി ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ” സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ യാതൊരു വിവേചനവും ഇല്ലാതെയാണ് പാവപ്പെട്ടവരിലേക്ക് എത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കി പദ്ധതികളുടെ പ്രയോജനം പൂർണമായും ജനങ്ങൾക്ക് ലഭിക്കുന്നു. ‘ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, മാതൃ വന്ദന’ തുടങ്ങിയ പദ്ധതികൾ സ്ത്രീസുരക്ഷ ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സർക്കാർ പുതിയ ബിൽ പാർലമെന്റിൽ പാസാക്കി. ഇത് പ്രകാരം പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം സ്ത്രീകൾക്ക് ലഭിക്കുമെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.