കണ്ണൂർ: മഞ്ഞപ്പിത്തം ബാധിച്ച് വനവാസി യുവാവ് മരിച്ചു. കണ്ണൂർ അയ്യൻകുന്ന് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. വെള്ളിയാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിലും രാത്രി മെഡിക്കൽ കോളേജിലുമായിരുന്നു കാണിച്ചത്.
ഇരിട്ടി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുൾപ്പെടെയുള്ളവ ലഭിക്കാൻ വൈകിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു എത്തിച്ചത്. ഇന്നലെ വൈകിട്ട് വരെ മതിയായ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
രോഗം മൂർച്ഛിച്ചതോടെ ഇന്ന് പുലർച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെ രാജേഷ് മരിച്ചു. തീരെ വയ്യാത്ത സ്ഥിതിയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചതെന്നാണ് പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഡയാലിസിസ് ഉൾപ്പെടെ നടത്തിയെന്നും തങ്ങൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.