കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും സന്നദ്ധത അറിയിച്ച് കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് തീരുമാനം.
ഇരുവരും തമ്മിലുള്ള അടുപ്പം ഇരു വീട്ടുകാരും തമ്മിൽ അറിഞ്ഞിരുന്നില്ല. യുവതിയുടെ പ്രസവത്തെ തുടർന്ന് രണ്ടുവീട്ടുകാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചതോടെ യുവാവിന്റെ കുടുംബവും വിവാഹത്തിനെ എതിർത്തില്ല. ചികിത്സയിൽ തുടരുന്ന യുവതിയെ ആശുപത്രി വിടുന്ന മുറയ്‌ക്ക് വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ആറ് പേരുള്ള മുറിയിലാണ് യുവതി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ വാതിൽ തുറന്നപ്പോൾ പ്രസവം കഴിഞ്ഞ യുവതിയെയാണ് കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.