കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ സലാറിന്റെ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം പുതിയ റെക്കോർഡുകൾ തീർക്കുമെന്നാണ് ആരാധകർ പറയുന്നത്. നടൻ പൃഥ്വിരാജിന്റെ ആദ്യ കന്നട ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്.
തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂർത്തിയായത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ സലാർ റിലീസ് ചെയ്യുന്ന അഞ്ച് ഭാഷകളിലും ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. വിവിധ ഭാഷകളിൽ താൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഒരു സിനിമയിൽ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
‘അങ്ങനെ സലാർ ഡബ്ബിംഗ് പൂർത്തിയാക്കി. കാലങ്ങളായി ഞാൻ വർക്ക് ചെയ്തിട്ടുള്ള വിവിധഭാഷാ ചിത്രങ്ങളിൽ കഥാപാത്രങ്ങൾക്ക് സ്വന്തം ശബ്ദം നൽകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാകും എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ് ഫയർ ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്.