റാഞ്ചി: സംസ്ഥാന വ്യാപകമായി തുടരുന്ന റെയ്‌ഡിൽ ജാർഖണ്ഡ് പോലീസ് അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു, 52 പേരെ അറസ്റ്റ് ചെയ്തു. 10 ദിവസത്തെ പരിശോധനയിലാണ് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ ജാർഖണ്ഡ് പോലീസ് തകർത്തത്. ഗിരിദിഹ്, ഹസാരിബാഗ്, ജംതാര എന്നിവിടങ്ങളിൽ സൈബർ കുറ്റവാളികൾക്കെതിരെ സംസ്ഥാന പോലീസ് നടത്തിയ ശക്തമായ നടപടികളിലാണ് ഈ സംഭവ വികാസങ്ങൾ.
ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പുകളുടെ തലസ്ഥാനമായി വികസിച്ച ജാർഖണ്ഡിന്റെ അതിർത്തിയിലുള്ള ഗിരിദിഹ്, ഹസാരിബാഗ്, ജംതാര എന്നിവിടങ്ങളിൽ സൈബർ ക്രിമിനലുകൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ വിവിധ സൈബർ തട്ടിപ്പുകളിലൂടെ ആളുകളെ കൊള്ളയടിക്കാൻ സംഘടിതമായി പ്രവർത്തിച്ചിരുന്ന 52 പേരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽഫോണുകൾ, സിംകാർഡുകൾ, ലാപ്‌ടോപ്പുകൾ, പാസ്‌ബുക്കുകൾ എന്നിവ ഉൾപ്പെടെ വൻതുക പണവും പോലീസ് സംഘം റെയ്ഡിൽ പിടിച്ചെടുത്തു.
പ്രതികൾ പ്രവർത്തിച്ചത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു എന്ന് സംഭവവികാസത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച ഹസാരിബാഗ് എസ്എസ്പി മനോജ് കുമാർ ചോട്ടെ സ്ഥിരീകരിച്ചു.
പ്രതികൾ സൈബർ തട്ടിപ്പിലൂടെ ലഭിച്ച തുകയിൽ നിന്ന് ഒരു കമ്മീഷൻ സൂക്ഷിക്കുകയും ബാക്കി തുക വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. അന്തർസംസ്ഥാന – അന്താരാഷ്‌ട്ര ബന്ധങ്ങൾ ഉപയോഗിച്ച് നന്നായി തയ്യാറാക്കിയ പദ്ധതികളാണ് ഇവർ നടപ്പിലാക്കിയിരുന്നത് . അറസ്റ്റിലായ പ്രതികൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് അപ്‌ഡേറ്റിന്റെ പേരിൽ ഫോണിൽ ബന്ധപ്പെട്ട് രാജ്യത്തുടനീളം ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്നും ജംതാര എസ്പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജംതാര ജില്ലയും സമീപപ്രദേശങ്ങളും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമാണ്, ഇവിടുത്തെ സംഘടിത റാക്കറ്റുകളുടെ പ്രവർത്തനരീതിയെ ചുറ്റിപ്പറ്റിയുള്ള കഥകൾ നിരവധി വെബ് സീരീസുകൾക്കും സിനിമകൾക്കും പ്രചോദനമായിട്ടുണ്ട്.
റെയ്ഡ് തുടരുമെന്നും രാജ്യത്തുടനീളമുള്ള ഇവരുടെ കൂട്ടാളികൾ പിടിയിലാകുമെന്നും അധികൃതർ പറഞ്ഞു.