ആഴങ്ങൾ തേടിയുള്ള യാത്രകൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. എന്നാൽ ആ യാത്രകളിൽ മാനവരാശിയെ ആശ്ചര്യപ്പെടുത്തുന്ന പഴക്കങ്ങൾ ചെന്ന പല ഫോസിലുകളും കണ്ടെടുക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ ഭയപ്പെടുത്തുന്നതും എന്നാൽ അത്ഭുതപ്പെടുത്തുന്നതുമായ ഒരു കടൽ ഭീകരന്റെ തലയോട്ടി കണ്ടെടുത്തിരിക്കുകയാണ് ഗവേഷകർ.
150 വർഷം മുമ്പ് ഏകദേശം ദിനോസറുകളുടെ കാലഘട്ടത്തിൽ ആഴ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന ഭീമൻ ഉരഗത്തിന്റെ ഫോസിലുകളാണ് ഗവേഷകർ കണ്ടെടുത്തിരിക്കുന്നത്. 2 മീറ്റർ നീളമുള്ള തലയോട്ടിയാണ് ഗവേഷകർക്ക് ലഭിച്ചത്. ശാസ്ത്രജ്ഞർ പങ്കുവച്ച ചിത്രങ്ങളിൽ തലയോട്ടിയിൽ നിന്നും അടർന്നു പോകാതെ ഇരിക്കുന്ന കൂർത്ത പല്ലുകളും കാണാം. പിലോസർ ഉരഗ വർഗത്തിൽപെട്ട ജീവിയുടെ തലയോട്ടിയാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. തെക്കൻ ഇംഗ്ലണ്ടിലെ പ്രശസ്തമായമായ വേൾഡ് ഹെറിറ്റേജ് ജുറാസിക് കോസ്റ്റിനു സമീപമുള്ള കടൽ തീരത്തു നിന്നുമാണ് ഈ ഉരഗത്തിന്റെ ഫോസിൽ കണ്ടെത്തിയത്.

പിലോസർ ഉരഗത്തിന്റെ തലയോട്ടിക്ക് നല്ല ഉയരമുള്ള ഒരു മനുഷ്യന്റെ വലിപ്പമുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ യഥാർത്ഥ വലിപ്പം നമ്മെ അത്ഭുതപ്പെടുത്തുന്നതാണെന്നും ഗവേഷകർ പറഞ്ഞു. 130 കൂർത്ത പല്ലുകളാണ് ഈ ജീവിക്കുള്ളത്. മുൻ വശത്തുള്ള കൂർത്തതും ബലമുള്ളതുമായ പല്ലുകൾ കണ്ടാൽ ഏതൊരു മനുഷ്യനും ഭയപ്പെടും. സമുദ്രത്തിലെ മത്സ്യങ്ങളെ വേട്ടയാടി പിടിച്ച് അവയുടെ ദേഹത്തേക്ക് കൂർത്ത പല്ലുകൾ കുത്തിയിറക്കിയാണ് ഇവ കൊലപ്പെടുത്താറുള്ളത്. ഡോൾഫിൻ, സ്രാവ് തുടങ്ങി വലിപ്പമുള്ള ജീവികളായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ വർഗത്തിൽപ്പെട്ട മറ്റു ഉരഗങ്ങളുടെ ഫോസിലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കിട്ടിയിരിക്കുന്ന തലയോട്ടിയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയാണെന്നും ഗവേഷകർ അറിയിച്ചു.
















