ബെംഗളൂരു: കാമുകിയുമായി മകൻ ഒളിച്ചോടിയതിന്റെ പേരിൽ അമ്മയെ നഗ്നയാക്കി നടുറോഡിൽ നടത്തി വൈദ്യുതി തൂണിൽ കെട്ടിയിട്ട് പെൺകുട്ടിയുടെ കുടുംബം. കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഒളിച്ചോടിയത്. കർണാടകയിലെ ബേലഗവി ഗ്രാമത്തിലാണ് അതി ക്രൂരമായ സംഭവം.
ഒരേ ഗ്രാമത്തിലുള്ള 24-കാരനായ അശോകും 18-കാരിയായ പ്രിയങ്കയും ഒരേ ഗ്രാമവാസികളാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. . ഇതിനിടെയാണ് പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചത്. ഇതിനെ തുടർന്ന്, തിങ്കളാഴ്ച രാത്രി ഇരുവരും ഗ്രാമത്തിൽ നിന്നും ഒളിച്ചോടുകയായിരുന്നു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ വീട്ടുകാർ കാമുകന്റെ വീട്ടിലെത്തി. തുടർന്ന് ചെറുപ്പക്കാരന്റെ അമ്മയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും തൂണിൽ കെട്ടിയിടുകയുമായിരുന്നു.
സംഭവത്തെ തുടർന്ന്, പോലീസ് എത്തിയാണ് അക്രമികളിൽ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തിയത്. അവശയായ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കാനായി പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ഒളിച്ചോടിയ കമിതാക്കൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.