പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പോലീസും ദേവസ്വം ബോർഡും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആക്കിയിട്ടുണ്ട്. ഒരു മണിക്കൂറിൽ ശരാശരി 3,800 മുതൽ 4,000 പേരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാനാണ് പോലീസിന്റെ തീരുമാനം. സ്പോട്ട് ബുക്കിംഗ് അത്യാവശ്യത്തിന് മാത്രമേ അനുവദിക്കൂ.
സന്നിധാനത്തെ തിരക്കിന് അനുസരിച്ച് മാത്രമാകും പമ്പയിൽ നിന്ന് മല ചവിട്ടാൻ ഭക്തരെ അനുവദിക്കൂ. കഴിഞ്ഞ ദിവസം ഈ രീതി പ്രാവർത്തികമാക്കിയെങ്കിലും പാളിച്ച സംഭവിച്ചിരുന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ ആറ് മണിക്കൂറിലധികം സമയമെടുത്തിരുന്നു. ഭക്തരെ വലയ്‌ക്കുന്ന സമീപനമായിരുന്നു സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. നിലവിൽ ഡൈനാമിക് ക്യൂ കോംപ്ലക്സിലും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. മണ്ഡലകാലം ആരംഭിച്ച ശേഷം ആദ്യത്തെ 19 ദിവസം ശരാശരി 62,000 ഭക്തർ മാത്രമാണ് പ്രതിദിനം സന്നിധാനത്ത് എത്തിയിരുന്നത്. ഡിസംബർ ആറ് മുതൽ നാല് ദിവസം ഇത് 88,000 ആയി.
ശബരിമലയിൽ വീഴ്ച സംഭവിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് തുറന്ന് സമ്മതിച്ചിരുന്നു. വീഴ്ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലയ്‌ക്കലിൽ പാർക്കിംഗിൽ പാളിച്ചകളുണ്ടായി എന്നത് വാസ്തവമാണ്. 7,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനായി പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ അപര്യാപ്ത പരിഹരിക്കാൻ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















