വയനാട്: ബത്തേരിയിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനാകാതെ വനം വകുപ്പ്. ഇന്നലെ 20 അംഗ സംഘം വനത്തിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും.
ഇന്നലെ നടത്തിയ തിരച്ചിലിൽ കൂടല്ലൂരിലെ ജനവാസ മേഖലയിലെ ഒരു വാഴത്തോട്ടത്തിൽ നിന്നും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ കടുവ എങ്ങോട്ട് പോയി എന്ന കാര്യത്തിൽ ഇപ്പോഴും വനംവകുപ്പിന് വ്യക്തതയില്ല. 11 ക്യാമറകൾക്ക് പുറമെ മറ്റു പലയിടത്തു കൂടി കൂടുതൽ ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തിൽ ഒരു കെണിയും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ പുതിയ ഒരു കെണികൂടി കൂടല്ലൂരിൽ എത്തിക്കാൻ തീരുമാനമായി. ഇതിലും കടുവയ്ക്കായുള്ള കെണിയൊരുക്കും. നരഭോജി കടുവയുടെ സാന്നിധ്യമുള്ളയിടത്ത് സ്കൂളുകൾക്ക് അവധിയും നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.