എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യവും മറ്റ് സുരക്ഷാ ഒരുക്കങ്ങളും വിലയിരുത്തിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ചുള്ള വിശദ വിവരങ്ങളുൾപ്പെടെ ഹൈക്കോടതി വിലയിരുത്തും. ഒരേസമയം എത്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കോടതി പരിശോധിക്കും.
ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും സൗകര്യപ്രദമായ രീതിയിൽ ദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ദർശനത്തിനായി മണിക്കൂറുകൾ വൈകുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. നിലയ്ക്കലിൽ വാഹനങ്ങളുടെ തിരക്കുണ്ടായാൽ മറ്റിടങ്ങളിൽ പാർക്കിംഗ് സജ്ജീകരിക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും വോളണ്ടിയർമാരുടെ സഹായം തേടണമെന്നും കോടതി നിർദ്ദേശിച്ചു.
ആവശ്യമെങ്കിൽ എൻഎസ്എസ്-എൻസിസി വോളണ്ടിയർമാരെ സഹായത്തിന് വിളിക്കണമെന്നും ക്യൂ കോംപ്ലക്സുകൾ വൃത്തിയായിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലയ്ക്കലിൽ പാർക്കിംഗ് നിറഞ്ഞതായും ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും എഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു.