കോട്ടയം: നവകേരള സദസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെത്തിയ മൈതാനം നവകേരള സദസ് മൈതാനം എന്ന പേരിൽ അറിയപ്പെടട്ടെയെന്ന് മന്ത്രി വിഎൻ വാസവൻ. പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്താണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടന്നത്. ഈ മൈതാനമാണ് ഭാവിയിൽ നവകേരള സദസ് മൈതാനം എന്ന പേരിൽ അറിയപ്പെടട്ടെയെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്.
കോട്ടയത്ത് മാർപാപ്പ എത്തിയ മൈതാനം പോപ്പ് മൈതാനമെന്ന പേരിൽ അറിയപ്പെട്ടിരുന്നു. അത് പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ നിർദ്ദേശം. നവകേരള സദസിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും നിരവധിയാളുകളാണ് ഓരോ ദിവസവും സദസിലേക്ക് എത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കും. ജനുവരി 1 ന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും 2 ന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും മന്ത്രിസഭയുടെ പര്യടനം.