കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി ബിരുദ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് 15 വർഷം തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. പുനലൂർ കരവാളൂർ വെഞ്ചേമ്പ് വാഴവിള സ്വദേശി അനീഷ്കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും കോടതി കണ്ടെത്തി.
2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർവകലാശാലാ പരീക്ഷയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുപുറമെ കുറച്ചു മാസങ്ങൾക്ക് മുമ്പ് തെങ്കാശി പാവൂർസത്രത്തിൽ റെയിൽവേ ഗേറ്റ് ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിലും പ്രതിയാണ് ഇയാൾ. ഇതിൽ അറസ്റ്റിലായ പ്രതി നിലവിൽ തമിഴ്നാട്ടിലെ ജയിലിൽ കഴിഞ്ഞുവരികയാണ്. ഇവിടെ നിന്നാണ് ഇയാളെ പുനലൂർ കോടതിയിൽ എത്തിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. ബിനു ഹാജരായി.