കളിക്കളത്തിൽ വിട്ടുമാറാത്ത വൃക്കരോഗത്തിനോട് പടവെട്ടിയാണ് താൻ നിലനിൽക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. തന്റെ ജനനത്തിന് മുമ്പ് തന്നെ മാതാപിതാക്കൾ താൻ വൃക്കരോഗിയാണെന്ന് അറിഞ്ഞിരുന്നു. പക്ഷേ മറ്റുള്ള രോഗികളെ പോലെ അത് തന്റെ ശരീരത്തെ വേട്ടയാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ്7 ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഇത് കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിന്നീട് നടത്തിയ അൾട്രാസൗണ്ട് സ്‌കാനിംഗിൽ നിന്നാണ് എന്റെ രോഗം തിരിച്ചറിഞ്ഞത്. നിർഭാഗ്യവശാൽ രക്തത്തെ ഫിൽട്ടർ ചെയ്യാൻ എന്റെ വൃക്കകൾക്ക് കഴിയില്ല. വിട്ടുമാറാത്ത വൃക്കരോഗത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടം ഏറ്റവും കഠിനവും അഞ്ചാം ഘട്ടം ട്രാൻസ്പ്ലാന്റ് അല്ലെങ്കിൽ ഡയാലിസിസ് ആണ്. ഭാഗ്യവശാൽ ഞാൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന രോഗിയാണ്.’- ഗ്രീൻ പറഞ്ഞു.
12 വയസുവരെ മാത്രമാണ് ഗ്രീനിന് ഡോക്ടർമാർ ആയുസ് വിധിച്ചിരുന്നതെന്ന് താരത്തിന്റെ പിതാവ് ഗാരി പറഞ്ഞു. പാകിസ്താനെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനായുള്ള ടീമിൽ ഗ്രീനിന് ഇടം ലഭിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിരുന്ന കാമറൂൺ ഗ്രീൻ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളിക്കും.